Kerala
തിരുവനന്തപുരം: യുഡിഎഫിന്റെ മൃഗീയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം കൂടിയാണെന്ന് കെ. മുരളീധരൻ. അതനുസരിച്ചു നേതാക്കൾ പെരുമാറണം. 2001ൽ താനടക്കമുള്ളവർ വിജയത്തിൽ മതിമറന്നതിന് പിന്നാലെ തിരിച്ചടി ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഉൾപ്പെടെ പ്രശ്നങ്ങൾ ഇല്ലാതെ നടക്കണം. ടീം യുഡിഎഫ് ആയി കാര്യങ്ങൾ മുന്നോട്ട് പോകണം. മുൻപ് ചെയ്ത തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് ശ്രദ്ധിക്കണമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
വട്ടിയൂർക്കാവിൽ തങ്ങളുടെ കണക്ക് കൃത്യമായിരുന്നു. 5000 മുതൽ 7000 വരെ ഭൂരിപക്ഷം ആണ് വിലയിരുത്തിയതെന്നും അത് സംഭവിച്ചുവെന്നും മുരളീധരൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാലാം റൗണ്ടിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് സുനാമി. നിലവിൽ യുഡിഎഫ് 96 സീറ്റിലും എൽഡിഎഫ് 41 സീറ്റിലും എൻഡിഎ രണ്ട് സീറ്റിലും ലീഡു ചെയ്യുകയാണ്. മുഖ്യമന്ത്രി ഉൾപ്പടെ 12 മന്ത്രിമാർ ഇപ്പോഴും പിന്നിൽ നിൽക്കുകയാണ്.
യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, വി. ശിവന്‍കുട്ടി, വീണാ ജോർജ്, ഗണേഷ് കുമാർ, ആർ. ബിന്ദു, പി. രാജീവ്, അബ്ദുറഹിമാൻ, കടന്നപള്ളി രാമചന്ദ്രൻ, എം.ബി.രാജേഷ്, ജെ. ചിഞ്ചുറാണി, എ. കെ.ശശീന്ദ്രൻ എന്നിവരെല്ലാം പരാജയ ഭീഷണി നേരിടുകയാണ്.
പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മികച്ച ലീഡുമായി മുന്നേറുകയാണ്. എന്നാല്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചാം റൗണ്ടിലും പിന്നിലാണ്. അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ 1090 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. നാലാം റൗണ്ടിലേക്ക് വോട്ടെണ്ണൽ കടന്നപ്പോൾ യുഡിഎഫ് 102 സീറ്റിലും എൽഡിഎഫ് 37 സീറ്റിലും എൻഡിഎ ഒരു സീറ്റിലും മുന്നേറുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയനും 13 മന്ത്രിമാരും പിന്നിൽ നിൽക്കുകയാണ്. റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, വി.ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി. രാജേഷ്, ജെ.ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, പി.പ്രസാദ് എന്നിവർ പിന്നിലാണ്.
യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. പേരാവൂരിൽ കെ.കെ.ഷലജയും പിന്നിലാണ്. അതേസമയം ബേപ്പൂരിൽ പി.എ.മുഹമ്മദ് റിയാസ് മുന്നിൽ നിൽക്കുകയാണ്. കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ എൽഡിഎഫ് വൻ തകർച്ചയാണ് നേരിട്ടത്.
Kerala
തിരുവനന്തപുരം: വോട്ടെണ്ണലിന്റെ പൂര്‍ണ നിയന്ത്രണം ചൂണ്ടുവിരലില്‍ ഒതുക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍. തിരുവനന്തപുരം പിഎംജിയിലെ തെരഞ്ഞെടുപ്പു കമ്മീഷന് കമ്മീഷന് ഓഫീസിലിരുന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നിയന്ത്രണം.
പുലര്‍ച്ചെ സ്ട്രോംഗ് റൂമുകളുടെ തുറക്കല്‍ അടക്കമുള്ള ജില്ലകളിലെ എല്ലാ വിവരങ്ങളും കണ്ട്രോള് റൂമുകളിലെ നിരീക്ഷണ കാമറകളിലൂടെ അറിയാനാകും. ജില്ലാ കളക്ടര്‍മാരുമായി ആവശ്യമായ ഘട്ടങ്ങളിലെല്ലാം സിഇഒ ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ സംശയങ്ങള്‍ക്കും ഇടയ്ക്കിടെ അദ്ദേഹം മറുപടി നല്‍കുന്നുണ്ട്.
സുരക്ഷയുടെ ചുമതലയുള്ള സംസ്ഥാനത്തെ പോലീസ് നോഡല്‍ ഓഫീസറുമായും കേന്ദ്ര സേനകളുടെ കോ -ഓര്‍ഡിനേറ്ററുമായും ക്രമസമാധാനം സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നു. ഓഫീസില്‍ ഇരുന്നാകും ഇന്നത്തെ വോട്ടെണ്ണല്‍ നിയന്ത്രണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു. കേല്‍ക്കര്‍ ദീപികയോടു പറഞ്ഞു.
തെരഞ്ഞെടുപ്പു കമ്മീഷന്റെ കണ്ട്രോള് റൂമില്‍ ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലേയും വിവരങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം ലഭ്യമാണ്. ഒട്ടേറെ ഉദ്യോഗസ്ഥരേയും സാങ്കേതിക വിദഗ്ധരേയുമാണ് കണ്ട്രോള് റൂമുകളുടെ ചുമതലയിലുള്ളത്.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. 733 വോട്ടിന് യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദാണ് ഇപ്പോൾ ലീഡു ചെയ്യുന്നത്. പിണറായി വിജയനെ കൂടാതെ അദ്ദേഹത്തിന്റെ മന്ത്രി സഭയിലെ പത്തു മന്ത്രിമാർ ഇപ്പോൾ പിന്നിൽ നിൽക്കുകയാണ്.
റോഷി അഗസ്റ്റിൻ, വി. എൻ. വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്.
അമ്പലപ്പുഴയിൽ ജി.സുധാകരൻ ലീഡ് ചെയ്യുന്നു. തൃത്താലയിൽ ലീഡ് തുടർന്ന് വി.ടി.ബൽറാം. വട്ടിയൂർക്കാവിൽ കെ.മുരളീധരൻ ലീഡ് ചെയ്യുന്നു. നിലവിൽ 94 സീറ്റിൽ യുഡിഎഫും എൽഡിഎഫ് 41 സീറ്റിലും എൻഡിഎ നാല് സീറ്റിലും ലീഡുചെയ്യുകയാണ്.
National
കോൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിംഗിനിടെ മുർഷിദാബാദ് ജില്ലയിലെ നൗഡയിൽ ബോംബേറ്. വ്യാഴാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മുഖംമൂടി ധരിച്ചെത്തിയ ഒരു കൂട്ടം ആളുകൾ ജനക്കൂട്ടത്തിന് നേരെ ബോംബ് എറിയുകയായിരുന്നു.
സംഘർഷസാധ്യത കണക്കിലെടുത്ത് ജില്ലയിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു. അക്രമത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് അഗർവാൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടനം നടന്ന സ്ഥലം സന്ദർശിക്കാനെത്തിയ ആം ജനത ഉന്നയൻ പാർട്ടി സ്ഥാപകൻ ഹുമായൂൺ കബീറിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘർഷമുണ്ടായി.അക്രമകാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അന്വേഷണം ആരംഭിച്ചെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ റോഡ്ഷോയുമായി പ്രധാനമന്ത്രി ഇന്ന് എത്തും. വൈകുന്നേരം മൂന്നിന് നാഗർകോവിലിൽ നിന്ന് തുടങ്ങുന്ന റോഡ്ഷോ വടശേരിയിലാണ് അവസാനിക്കുക. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന നരേന്ദ്ര മോദി ഹെലികോപ്റ്ററിൽ നാഗർകോവിലിലേക്ക് പോകും.
എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എടപ്പാടി പളനിസാമി, ബിജെപി നേതാക്കളായ നൈനാർ നാഗേന്ദ്രൻ, കെ. അണ്ണാമലൈ തുടങ്ങിയവരും റോഡ്ഷോയിൽ പങ്കെടുക്കും. അതേസമയം മണ്ഡല പുനർനിർണയ നീക്കത്തിൽ മോദിക്കെതിരെ മുഖ്യമന്ത്രി സ്റ്റാലിൻ ശക്തമായി പ്രതികരിച്ചതിന് തൊട്ടടുത്ത ദിവസമാണ് പ്രധാനമന്ത്രി എത്തുന്നത്.
സ്റ്റാലിൻ ഇന്ന് ധർമ്മപുരി, സേലം ജില്ലകളിൽ പര്യടനം നത്തും. ഈ മാസം 23നാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു.
Kerala
തിരുവനന്തപുരം : സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വനിതാ പോളിംഗ് 80 % കടന്നു. കേരളത്തിലെ മൊത്തം സ്ത്രീ വോട്ടർമാർ 1,39 , 21,868 ആണ് . പുരുഷന്മാർ 1, 32, 20, 811 ആണ്. ചുരുക്കത്തിൽ പുരുഷന്മാരെക്കാൾ 6% സ്ത്രീകൾ കൂടുതലായി വോട്ട് ചെയ്തു .
പോളിംഗ് ദിവസം തന്നെ സ്ത്രീകളുടെ അമ്പരപ്പിക്കുന്ന ഈ പ്രാതിനിധ്യവും നീണ്ട ക്യൂവും ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും സ്ത്രീകൾക്ക് മാത്രമുള്ള ബൂത്തുകളിലും വൻ ക്യൂവായിരുന്നു. പല ജില്ലകളുടെയും കണക്കെടുത്താൽ നഗര ഗ്രാമ വ്യത്യാസമില്ലാതെ സ്ത്രീകൾ മുന്നിൽ എത്തി .
എറണാകുളം, തൃശൂർ, കോഴിക്കോട്, കൊല്ലം പോലുള്ള ജില്ലകളിൽ ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും സ്ത്രീകളാണ് പുരുഷന്മാരെക്കാൾ കൂടുതൽ വോട്ട് ചെയ്തത്. മാത്രമല്ല വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിലും സ്ത്രീകൾ തന്നെയാണ് മുന്നിൽ
2021 ൽ നമുക്ക് 12 വനിതാ എംഎൽഎമാരേ ഉണ്ടായിരുന്നു.തദ്ദേശ സ്വയംഭരണത്തിൽ സ്ഥിതി ഇതല്ല. അവിടെ സ്ത്രീ സംവരണം ഏറെക്കുറെ പാലിക്കപ്പെടുന്നതിനാൽ വനിതാ പ്രസിഡന്റ്മാരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഇത്തവണ സിപിഎം 12 ഇടത്തും സിപിഐ അഞ്ചിടത്തും കോൺഗ്രസ് ഒമ്പതിടത്തും മുസ്ലിം ലീഗ് രണ്ടിടത്തും ബിജെപി 14 ഇടത്തുമാണ് വനിതകളെ മത്സരിപ്പിച്ചത്.
സ്ത്രീകളുടെ കടന്നുവരവ്
അധികാരം കൂടുംതോറും സ്ത്രീ പ്രാതിനിധ്യം കുറയും എന്നാണ് പൊതുവേ ജനാധിപത്യത്തിൽ കരുതുന്നത്. പഞ്ചായത്തുകളിൽ സ്ത്രീകൾക്ക് കൂടുതൽ അധികാരം കിട്ടുമ്പോൾ അവിടെ അധികാരത്തിന്റെ ശക്തി കുറവാണല്ലോ .
എന്നാൽ സമീപകാലത്തായി സമൂഹത്തിലെ സ്ത്രീശാക്തീകരണ പ്രവണതകളും കുടുംബശ്രീ പോലുള്ള പദ്ധതികളുടെ വിജയവും സോഷ്യൽ മീഡിയയുടെ വലിയ സ്വാധീനവും സ്ത്രീകളെ കൂടുതൽ തെരഞ്ഞെടുപ്പ് രംഗത്തേക്ക് ആകർഷിക്കുന്നുണ്ട്.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പോലുള്ളവ എത്രമാത്രം സ്വാധീനിക്കുമെന്ന് പറയുക വയ്യ. ഗ്യാസ് സബ്സിഡി പോലുള്ള സാമ്പത്തിക നയങ്ങളും കുടുംബ, പെൻഷൻ പോലുള്ള വാഗ്ദാനങ്ങളും സ്ത്രീ വേട്ടർന്മാരെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
എന്നാൽ പുതിയ തലമുറയിലെ വോട്ടർമാരെ ബൂത്തിലേക്കടുപ്പിച്ചത് സോഷ്യൽ മീഡിയയുടെ സ്വാധീനമാണ് പ്രധാനം. തീവ്ര വോട്ടർപട്ടിക പരിഷ്കരണം കഴിഞ്ഞപ്പോൾ തങ്ങളുടെ വോട്ടുകൾ നഷ്ടമായോ എന്ന പേടിയും സ്ത്രീ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്.
സ്ത്രീ വോട്ടർമാർ കൂടുതലായി വോട്ട് ചെയ്യാൻ എത്തിയത് തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിക്കും എന്ന് പ്രവചിക്കുക വയ്യ. കാരണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശബരിമല പോലുള്ള വിഷയം സ്ത്രീ വോട്ടർമാരെ കൂടുതൽ സ്വാധീനിച്ചിരുന്നു. ഇത്തവണ അങ്ങനെ പറയുക സാധ്യമല്ല.
ഇനി പാർലമെന്റ് പാസാക്കാൻ പോകുന്ന നാരീ ശക്തി വന്ദൻ നിയമങ്ങൾ പോലുള്ള വനിതാ സംവരണ നിയമങ്ങൾ കൂടി വന്നാൽ സ്ത്രീ സാന്നിധ്യം കൂടുതൽ ശക്തമാകും. സമീപകാലത്ത് കേരള സമൂഹത്തിൽ സ്ത്രീകൾ നടത്തിയ ശാക്തീകരണവും മുന്നേറ്റവും വലിയൊരു വിപ്ലവത്തിലേക്ക് ആണ് നാടിനെ നയിക്കുക എന്നതിന്റെ കാഹളമാണീ തെരഞ്ഞെടുപ്പ്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരും. തുടർഭരണ സാധ്യതയും പോളിംഗ് ട്രെൻഡും പരിശോധിക്കുന്ന യോഗത്തിൽ പ്രാഥമിക അവലോകന റിപ്പോർട്ടുകളും ചർച്ചയാകും.
അതേസമയം, സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗം പ്രത്യക്ഷമായി കാണാൻ കഴിഞ്ഞില്ലെന്നാണ് ശനിയാഴ്ച ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും വിലയിരുത്തിയത്.
72-80 സീറ്റുകളിൽ ഇടതുമുന്നണിക്കു വിജയിക്കാനാകും. 12 സീറ്റുകളിൽ ഉറപ്പായും വിജയിക്കാനാകും. മന്ത്രിമാരായ ജി.ആർ. അനിൽ, കെ. രാജൻ, ജെ. ചിഞ്ചുറാണി, പി. പ്രസാദ് എന്നിവർ വിജയിക്കുമെന്നും യോഗം വിലയിരുത്തി.
അടൂരിലും ചിറയിൻകീഴിലും കടുത്ത മത്സരമാണ് നടന്നത്. എങ്കിലും ഈ രണ്ടു സീറ്റുകളിലും വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ ഇടതുമുന്നണിക്കായെന്നും യോഗം വിലയിരുത്തി. ഫലം വന്നതിനു ശേഷം കൂടുതൽ വിലയിരുത്തലുകളിലേക്കു കടക്കാനും നേതൃയോഗം തീരുമാനിച്ചു.
Kerala
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മികച്ച വിജയം നേടാൻ കഴിയുമെന്ന് മുസ്ലിം ലീഗ്. 22 സീറ്റിൽ വിജയം ഉറപ്പാണ്. യുഡിഎഫ് തരംഗമുണ്ടായാൽ 24 സീറ്റുകളിൽ വിജയിക്കാൻ കഴിയുമെന്ന് പാർട്ടി വിലയിരുത്തുന്നു.
മലപ്പുറം ജില്ലയില്‍ പാര്‍ട്ടി മത്സരിക്കുന്ന 12 സീറ്റിലും വിജയമുറപ്പാണ്. കോഴിക്കോട് സൗത്ത്, തിരുവമ്പാടി, കുന്ദമംഗലം, കുറ്റ്യാടി സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയും. ഇതിനു പുറമേ താനൂര്‍, കളമശേരി സീറ്റുകളിലും വിജയ സാധ്യതയുണ്ടെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.
യുഡിഎഫ് തംരഗമില്ലെങ്കില്‍ പോലും മികച്ച വിജയം നേടാൻ കഴിയും. പേരാമ്പ്രയിലും ഗുരുവായൂരിലും കൂത്തുപറമ്പിലും ശക്തമായ പോരാട്ടം നടത്തി. യുഡിഎഫ് നൂറ് സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് വിലയിരുത്തല്‍.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ക്ലീന്‍ സ്വീപ്പ് ഉണ്ടായാല്‍ അത്ഭുതപ്പെടാനാകില്ല. 43 സീറ്റുകള്‍ യുഡിഎഫിന് ലഭിക്കും. യുഡിഎഫ് ടാര്‍ഗറ്റ് ചെയ്ത് പ്രചാരണം നടത്തിയിരുന്നുവെന്ന് വി.ഡി. സതീശന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടായിരുന്നു. അഞ്ചു ജില്ലകളായിരുന്നു യുഡിഎഫിന്റെ ടാര്‍ഗറ്റ്. ഈ ജില്ലകളിലെ 43 സീറ്റ് കിട്ടിയാലും അത്ഭുതമില്ല. സംസ്ഥാനത്ത് ഒട്ടാകെ യുഡിഎഫ് തരംഗം ഉണ്ടാകും. നിലവില്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ട്. അതിന് ബദല്‍ സംവിധാനമാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ മാറ്റം ഉണ്ടാക്കുമെന്നും, അത് ജനങ്ങളെ ബോധിപ്പിച്ചതിലൂടെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. നല്ല പോളിംഗ് ശതമാനമായിരുന്നു. പ്രവാസികള്‍ കൂടി എത്തിയിരുന്നെങ്കില്‍ കുറച്ചു കൂടെ ശതമാനം കൂടുമായിരുന്നു. പുറത്ത് പഠിക്കുന്നവരും കൂടുതലാണ്. 30 വര്‍ഷത്തിനിടയിലെ മികച്ച പ്രവര്‍ത്തനമാണ് യുഡിഎഫ് നടത്തിയത്. തുടക്കം മുതലേ വിജയ പ്രതീക്ഷയുണ്ട്. ദളിത് - പിന്നാക്ക സംഘടനകളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.
യുഡിഎഫില്‍ നിന്നും 2005ല്‍ വിട്ടുപോയവര്‍ വരെ തിരികെയെത്തി. സിപിഎമ്മില്‍ നടക്കുന്ന കലാപത്തിന് പിന്നില്‍ മുതിര്‍ന്ന നേതാക്കന്മാരാണ്. യുവ മുഖ്യമന്ത്രിയെയും വനിത മുഖ്യമന്ത്രിയേയും കുറിച്ചാണ് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുന്നത്. മന്ത്രിമാര്‍ മണ്ഡലത്തിനു പുറത്ത് പ്രചാരണത്തിന് പോകാത്തത് എന്തുകൊണ്ടാണ്.
സിപിഎം അധികാരത്തില്‍ വരില്ല. സര്‍ക്കാരിന്റെ പണം ഉപയോഗിച്ചാണ് ഇലക്ഷന് പ്രചരണം നടത്തിയത്. നാട് മുഴുവന്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച ഫ്ളക്സ് ബോര്‍ഡുകളാണ് പ്രചാരണത്തിന് വച്ചത്. സാമ്പത്തിക പ്രശ്നം ഉള്ളതുകൊണ്ട് ഞങ്ങള്‍ക്കത്ര ഫ്ളക്സ് വയ്ക്കാന്‍ പറ്റിയില്ല.
സര്‍ക്കാരിന്റെ പണമാണ് തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് ഉപയോഗിച്ചത്. മറ്റ് ഒരു സംസ്ഥാനത്തും ഇത് ഇല്ല. സര്‍ക്കാരിനെതിരായ വികാരം വോട്ടായി പ്രതിഫലിക്കും. യുഡിഎഫ് വന്നാല്‍ മാറ്റം ഉണ്ടാകുമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി. അതിനായി പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ട്.
ന്യൂനപക്ഷ വോട്ട് യുഡിഎഫിന് കിട്ടിയതില്‍ ശിവന്‍കുട്ടിക്ക് എന്താണ്. എന്‍ഡിഎ എവിടെയും അക്കൗണ്ട് തുറക്കാന്‍ സാധ്യത ഇല്ല എന്നതാണ് ഇതുവരെ മനസിലാക്കിയത്. കുന്നത്തുനാട് കോണ്‍ഗ്രസ് പിടിച്ചെടുക്കും. ട്വന്റി20 മൂന്നാം സ്ഥാനത്തായിരിക്കും എന്ന് വി.ഡി. സതീശന് പറഞ്ഞു.
Kerala
കൊല്ലം: യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും മുന്നണി നൂറ് സീറ്റ് നേടി അധികാരത്തിലെത്തുമെന്നും ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. 1977-ലെ തിരഞ്ഞെടുപ്പ് ഫലം ആവർത്തിച്ചാൽ പോലും അത്ഭുതപ്പെടാനില്ല.
പശ്ചിമ ബംഗാളിൽ സംഭവിച്ചതുപോലെ സിപിഎം കേരളത്തിലും ഒലിച്ചുപോകുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം നേതാക്കൾ മാത്രമാണ് പറയുന്നത്. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധവികാരമുണ്ട്.
സിപിഎം പ്രവർത്തകർ പോലും ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തത്. പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നവർക്ക് നേരായ അതിക്രമം കാടത്തമാണ്. തെരഞ്ഞെടുപ്പിന് ശേഷവും പയ്യന്നൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സിപിഎം കാടത്തമാണ് കാണിക്കുന്നത്.
കാർ കത്തിക്കുന്നു, ചുവരെഴുതാൻ സ്ഥലം കൊടുത്തതിന് ചുവർ ഇടിച്ച് കളയുന്നു. പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ സിപിഎം ഇപ്പോഴും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
കേളകം: സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ മനസ്സമ്മത ചടങ്ങിനിടയിലും ജനാധിപത്യ കടമ നിറവേറ്റി മാതൃകയായിരിക്കുകയാണ് കേളകം ചെട്ടിയാംപറമ്പ് സ്വദേശിനി നയന.
മനസ്സമ്മത ചടങ്ങിനായി ഒരുങ്ങിയ നയന കൊല്ലം സ്വദേശിയായ വരൻ എഡ്വിനൊപ്പമെത്തിയാണ് ചെട്ടിയാംപറമ്പ് ഗവ. യുപി സ്കൂൾ 159-ാം നമ്പർ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തിയത്. സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം വീണ്ടും ചടങ്ങിലേക്ക് മടങ്ങിയ വധുവിന് കുടുംബാംഗങ്ങളും നാട്ടുകാരും അഭിനന്ദനങ്ങൾ നേർന്നു.
വിവാഹ ഒരുക്കങ്ങളുടെ തിരക്കിനിടയിലും വോട്ട് ചെയ്യേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന് നയന മാധ്യമങ്ങളോടു പ്രതികരിച്ചു. ജീവിതത്തിലെ പുതിയ തുടക്കത്തോടൊപ്പം സമൂഹത്തിനുള്ള കടമയും നിറവേറ്റണം. രണ്ടും തുല്യ പ്രാധാന്യമുള്ളതാണെന്നും നയന പറഞ്ഞു.
ചെട്ടിയാംപറമ്പ് സ്വദേശി മാമൂട്ടിൽ ബേബി മിനി ദമ്പതികളുടെ മകളാണ് നയന.
Kerala
കൊച്ചി: എറണാകുളം ജില്ലയിൽ ഇതുവരെയുള്ള പോളിംഗ് ശതമാനം 35.42. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്യാനെത്തിയത് എറണാകുളത്താണ്. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത മണ്ഡലം തൃപ്പൂണിത്തുറയാണ്. 40 ശതമാനത്തിന് മുകളിലാണ് പോളിംഗ് നടന്നി രിക്കുന്നത്. വലിയ തിരക്കാണ് മറ്റു മണ്ഡലങ്ങളിലും അനുഭവപ്പെടുന്നത്.
സ്ഥാനാർഥികളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ ബൂത്തുകളിലെത്തി. തൃപ്പൂണിത്തുറ മണ്ഡലത്തിലെ യൂഡിഎഫ് സ്ഥാനാർത്ഥി ദീപക് ജോയ് എറണാകുളം മണ്ഡലത്തിലെ അയ്യപ്പൻകാവ് എസ്എൻഎച്ച്എസ്എസിൽ വോട്ട് രേഖപ്പെടുത്തി. തൃപ്പൂണിത്തുറ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ ഉണ്ണികൃഷ്ണൻ തൃക്കാക്കര മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി.
പാലക്കാട് മണ്ഡലത്തിലെ യൂഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി, കെ. ബാബു എംഎൽഎയ്ക്കൊപ്പം തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് ഹൈസ് കൂളിലെത്തി വോട്ട് ചെയ്തു. പിറവത്ത് യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബ് കുടുംബസമേതം തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.
മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ പോത്താനിക്കാട് പഞ്ചായത്തിലെ ആയങ്കരയിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. നടൻ മമ്മൂട്ടി പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിംഗ് കോൺവെൻഷൻ സ്കൂളിലെത്തി വോട്ട് ചെയ്തു.
Kerala
ചങ്ങനാശേരി: ജനാധിപത്യം വിജയിക്കണമെന്നും അതിന് നിലവിലുള്ള സാഹചര്യങ്ങള്‍ പഠിച്ച് ഓരോ വോട്ടും രേഖപ്പെടുത്തണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിലെ ബൂത്തില്‍ വോട്ടു രേഖപ്പെടുത്താനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
ഭരണം മാറ്റണമെന്നോ മാറ്റണ്ടെന്നോ ഞങ്ങള്‍ പറയുന്നില്ല. ആരാണ് ജയിക്കുന്നത് അവര്‍ വരട്ടെ. ജനാധിപത്യം വിജയിക്കുന്നത് അനുസരിച്ചുള്ള നിലപാട് ജനങ്ങളാണ് സ്വീകരിക്കേണ്ടത്. ശബരിമല വിഷയത്തില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ അതില്‍ കക്ഷി ചേര്ന്നിരിക്കുന്നയാളാണ്. അതുകൊണ്ട് അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ളയുടെ കാര്യത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണം. അതിന് യാതൊരു സംശയവുമില്ല. കോടതിയും ഗവണ്മെന്റും വേണ്ടവണം അതേപ്പറ്റി അന്വേഷിക്കുന്നുണ്ട് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
Kerala
തൃശൂർ: പഴയതിൽനിന്നു വ്യത്യസ്തമായി ഈശ്വര വിശ്വാസത്തോടുകൂടിയാണു താൻ ഇത്തവണ വോട്ടു രേഖപ്പെടുത്തിയതെന്ന് നാട്ടിക നിയോജകമണ്ഡലം ബിജെപി സ്ഥാനാർഥിയും സ്ഥലം എംഎൽഎയുമായ സി.സി. മുകുന്ദൻ.
'ചരിത്രത്തിന്റെ ഭാഗമാണ് ഇന്നത്തെ വോട്ട് എന്നാണു തോന്നുന്നത്. ഈ തെരഞ്ഞെടുപ്പിലൂടെ എന്റെ ചിഹ്നത്തിൽ വോട്ടുചെയ്തുകൊണ്ട് 58 വർഷത്തെ ചരിത്രം മാറ്റിക്കുറിക്കുകയാണ്. ഈ തീരുമാനം ഞാൻ എടുത്തതുപോലെ മറ്റെല്ലാവരും സ്വീകരിച്ചിട്ടുണ്ട്.
ഈ തെരഞ്ഞെടുപ്പിൽ നാട്ടിക നിയോജകമണ്ഡലത്തിൽ ചരിത്രവിജയമുണ്ടാകും. അദ്ഭുതകരമായ വിജയം നാട്ടികയിൽ ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. താമരചിഹ്നത്തിൽ എന്റെ ആദ്യത്തെ വോട്ടാണെന്നതു വളരെ സന്തോഷകരമാണെന്നും സി.സി. മുകുന്ദൻ പറഞ്ഞു.
കഴിഞ്ഞ മന്ത്രിസഭയിൽ നാട്ടികയിലെ സിപിഐ പ്രതിനിധിയായിരുന്നു സി.സി. മുകുന്ദൻ.
Kerala
കോഴിക്കോട്: ബേപ്പൂരിൽ സർവകാല റിക്കാർഡ് തിരുത്തുന്ന വോട്ട് നേടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് മുഹമ്മദ് റിയാസ് വോട്ടെടുപ്പ് ദിനം മാധ്യമങ്ങളോട് പ്രതികരിച്ചത്.
പുതിയ കുട്ടികൾക്ക് പവർകട്ട് എന്താണെന്ന് പോലും അറിയില്ല, അങ്ങനെയായിരുന്നു കഴിഞ്ഞ പത്ത് വർഷത്തെ ഭരണം. സർക്കാർ ആശുപത്രികൾ അടച്ചു പൂട്ടുന്നില്ല, സർക്കാർ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം വർധിക്കുന്നു, ഈ പത്ത് വർഷത്തില്‍ സർക്കാർ സ്കൂളുകൾ മാറി. യുഡിഎഫ് ഭരിക്കുമ്പോൾ അതല്ലായിരുന്നു അവസ്ഥയെന്നും റിയാസ് പറഞ്ഞു.
ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ കള്ളം പറയുകയും തുടർച്ചയായി ചട്ട ലംഘനം നടത്തുകയുമാണെന്നും റിയാസ് ആരോപിച്ചു.
Kerala
കൊച്ചി: ഇത്തവണ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേശീയ സർവേകളിൽ എല്ലാം നല്ല നിലയിലേയ്ക്ക് യുഡിഎഫ് ഉയർന്നു വന്നു. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വോട്ട് ചെയ്ത ശേഷം വി.ഡി. സതീശൻ പറഞ്ഞു.
വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും വി.ഡി. സതീശൻ പറഞ്ഞു. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളജിലെ 135-ാം നമ്പർ ബൂത്തിൽ കുടുംബസമേതമെത്തിയാണ് പ്രതിപക്ഷ നേതാവ് വോട്ട് രേഖപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജാഗ്രതക്കുറവ് മൂലം നിരവധി പോസ്റ്റൽ വോട്ടുകൾ നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള അധ്യാപികമാർ തന്റെ മണ്ഡലത്തിലുണ്ട്. അവർ പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ച് മൂന്നു തവണ പോയിട്ടും ലഭിച്ചിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
മൂന്ന് മാസത്തിനിടയിൽ നാലു പ്രാവശ്യം കേരളം മുഴുവൻ സഞ്ചരിച്ചയാളാണ്. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്.ഞങ്ങൾ നൂറിലധികം സീറ്റുമായി അധികാരത്തിൽ വരും എന്നതിൽ ഒരു സംശയവുമില്ല. രാഷ്ട്രീയ ബോധ്യമുള്ള കേരളത്തിലെ ജനങ്ങൾ സർക്കാരിനെയും പ്രതിപക്ഷത്തെയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Movies
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴുമുതലാണ് വോട്ടിംഗ് തുടങ്ങിയത്. നടൻ മോഹൻലാലും ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകാൻ എത്തി. വോട്ടിംഗ് ആരംഭിക്കുന്നതിന് മുൻപേ തന്നെ താരം മുടവൻമുകളിലെ സ്കൂളിലെത്തി. രാവിലെ 6.30 കഴിഞ്ഞതോടെ തന്നെ താരം ക്യൂവിൽ എത്തി.
ഏകദേശം 7.30ടെയാണ് താരം വോട്ട് ചെയ്ത് പുറത്തിറങ്ങിയത്. മോഹൻലാൽ എത്തിയതോടെ വോട്ട് ചെയ്യാൻ എത്തിയവർക്കും ആവേശമായി. എല്ലാവരും താരത്തിന്റെ ചിത്രങ്ങൾ പകർത്താനും ശ്രമിക്കുന്നുണ്ടായിരുന്നു.
‘‘ഞാൻ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാൻ പോകുക’’സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം മോഹൻലാൽ കുറിച്ചു.
30,471 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. 883 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ സംസ്ഥാനത്തെ 30,495 ബൂത്തുകളിലായാണ് ജനങ്ങളുടെ വിധിയെഴുത്ത്.
Kerala
കൊച്ചി: ട്വന്റി20 ചെയര്മാന് സാബു എം. ജേക്കബ് ഉന്നയിച്ച ഡീല്‍ വിവാദത്തിന് മറുപടിയുമായി രാജി വച്ച പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്. സാബു ജേക്കബ് പറഞ്ഞതു പോലെ കുന്നത്തുനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുന്‍ എംഎല്‍എ വി.പി. സജീന്ദ്രനെ താന്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നും പണം വാങ്ങിയിട്ടില്ലെന്നും പൂജ ജോമോന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ട്, കോടീശ്വരനായ സാബുവിനെ എതിര്‍ത്ത് നില്ക്കാന് പറ്റാത്തതു കൊണ്ടാണ് താന്‍ മാനനഷ്ടത്തിന് കേസ് നല്‍കാത്തതെന്നും പൂജ വ്യക്തമാക്കി.
എംഎല്‍എയെ ഇതുവരെ കണ്ടിട്ടില്ല. പഞ്ചായത്തില്‍ എംഎല്‍എ വന്നിട്ടു പോലും ഞാന്‍ കണ്ടിട്ടില്ല. 27-ാം തിയതി എംഎല്എംയുടെ വണ്ടിയില്‍ കയറി പോയി എന്ന് പറയുന്നു. അവിടെ സിസിടിവി പരിശോധിച്ചാല്‍, കടക്കാരോടൊക്കെ ചോദിച്ചാല്‍ അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ പറ്റും.
താന്‍ ബാങ്കില്‍ പോയി എന്നുള്ളത് സത്യമാണ്. ലോണ്‍ അദാലത്തില്‍ കിടക്കുകയാണ്. ബാങ്കില്‍ പോയപ്പോള്‍ ഭര്‍ത്താവിന്റെ കൂട്ടുകാരനും കുടുംബ സുഹൃത്തുമായ പീറ്റര്‍ കുപ്ലാശേരിയെ കണ്ടപ്പോള്‍ സംസാരിച്ചു. അനിബെന്‍ കുന്നത്ത് വന്ന് എങ്ങനെയുണ്ട് പാര്‍ട്ടി പ്രവര്‍ത്തനം എന്ന് ചോദിച്ച് സംസാരിച്ചു. ആ വീഡിയോയാണ് ആരോ എടുത്ത് ഡീല്‍ എന്ന് പറഞ്ഞ് ഇട്ടതെന്നും പൂജ കൂട്ടിച്ചേർത്തു.
'മതവര്‍ഗീയത പരത്തുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് ബിജെപിയിലേക്ക് പോവാത്തതും അതിനെ എതിര്‍ക്കുന്നതും. ബിജെപിയിലേക്ക് പോയത് എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ സാബു ജേക്കബിന്റെ മറുപടി, ഞാന്‍ ട്വന്റി20 നിനക്ക് ഏല്‍പ്പിച്ചു തരാം നിനക്ക് നടത്താന്‍ പറ്റുമോ എന്ന ചോദ്യമായിരുന്നു.
ആദ്യം കോണ്‍ഗ്രസുകാരുടെ അടുത്ത് പോയിരുന്നു, അവര്‍ ട്വന്റി20യെ അംഗീകരിച്ചില്ല, അതുകൊണ്ടാണ് ബിജെപിയിലേക്ക് പോയത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം ഏറ്റെടുക്കുകയാണെങ്കില്‍ ഞാന്‍ കോണ്‍ഗ്രസിലേക്ക് പോകും എന്നാണ് അന്ന് സാബു ജേക്കബ് പറഞ്ഞത്.
ബാബു ദിവാകരനെ സ്ഥാനാര്‍ഥിയാക്കിയത് ആരോടും ചര്‍ച്ച ചെയ്യാതെയാണ്. ഈ മണ്ഡലത്തില്‍ നില്ക്കാന് ആളുണ്ടായിരുന്നില്ല. അതുകൊണ്ട് അടൂരിലെ മുന്‍സിപ്പല്‍ ചെയര്‍മാനെ വില കൊടുത്ത് വാങ്ങിയതാണ്. ബിജെപിയില്‍ ചേര്‍ന്നതും ഞങ്ങളോട് ആരോടും തീരുമാനം എടുക്കാതെയാണ്. ഒരു രൂപ പോലും ഞാന്‍ വാങ്ങിച്ചിട്ടില്ല. ആരുടെലും നിന്നും വാങ്ങിക്കുകയുമില്ല. എനിക്ക് 30,000 രൂപ ഇവര്‍ ശമ്പളം നിശ്ചയിച്ചിട്ടുണ്ട്. ആ ശമ്പളവും പഞ്ചായത്തിന്റെ ഓണറേറിയും കൊണ്ട് എനിക്ക് എന്റെ കടങ്ങള്‍ വീട്ടാന്‍ പറ്റും.
പക്ഷെ അതുപോലും ഉപേക്ഷിച്ച് ഞാന്‍ പോന്നത് എന്റെ ജീവനില്‍ കൊതിച്ചിട്ടാണ്. ഈ നിമിഷവും എനിക്ക് ഇവിടെ ഇരിക്കാന്‍ പേടിയാണ്. എന്നെ കൊന്നു കളയുമെന്നാണ് പരോക്ഷമായി ഭീഷണിപ്പെടുത്തിയത്. 11.30 ന് കൃത്യം കിറ്റക്സില്‍ എത്തണമെന്ന് പറഞ്ഞ് 11.15 ആകുമ്പോള്‍ അവരുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വിളിക്കും. എത്തിയില്ലെങ്കില്‍ ശരിയാവില്ല എന്ന് പറയും. ഒരു മണിക്കൂര്‍ ടൂവീലര്‍ ഓടിച്ച് അവിടെ എത്തുമ്പോള്‍ പഞ്ചായത്തിലെ അജണ്ടകള്‍ എന്തുകൊണ്ട് അറിയിച്ചില്ല, ചര്‍ച്ച ചെയ്തില്ലെന്ന് ചോദിക്കും. ഒരുപാട് വഴക്കുകള്‍ ഒക്കെ പറയും.
മാനസികമായി ഒരുപാട് പീഡിപ്പിക്കും. ഡിപ്രഷന്റെ വക്കിലെത്തി. ഇതില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്തേനെ. ആ അവസ്ഥ ഉണ്ടാവാതിരിക്കാനായാണ് രാജി വച്ചത്. എന്റെ ജീവന് ഭീഷണിയുണ്ട്. എന്റെ കുടുംബത്തിന് എന്തെങ്കിലും പറ്റുമോയെന്ന് പേടിയുണ്ട്.
എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഇവര്‍ 15,000 രൂപ കൊടുക്കും. അതിന്റെ ബാക്കി വരെ ഞാന്‍ തിരിച്ചു കൊടുത്തിട്ടുണ്ട്. കോടീശ്വരനായ ഒരാളെ എതിര്‍ത്തു നില്‍ക്കാനും മാനനഷ്ടത്തിന് കേസ് കൊടുക്കാനും പറ്റാത്തതു കൊണ്ട് മാത്രമാണ് അതു കൊടുക്കാത്തത്.' - പൂജ ജോമോന് പറഞ്ഞു.
Kerala
കൊച്ചി: പോസ്റ്റല്‍ ബാലറ്റ് കിട്ടുന്നില്ലെന്ന പരാതിയില്‍ ഇടപെട്ട് ഹൈക്കോടതി. ആരുടെയും വോട്ടവകാശം നഷ്ടപ്പെടുത്താനാകില്ലെന്നും അര്‍ഹരായ എല്ലാവര്ക്കും ബാലറ്റ് നല്‍കണമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം എന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റ് നല്കിയ വിവരം മൂന്നരയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിക്കണം. വോട്ടവകാശം നിഷേധിക്കാനാവില്ലെന്ന്
കോടതി വ്യക്തമാക്കി.
എന്‍ജിഒ യൂണിയന്റെ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്. തെരഞ്ഞടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടേണ്ട അവസാന ദിവസം ഇന്നാണ്. നേരത്തെ അപേക്ഷ നല്‍കിയിട്ടും വോട്ട് ചെയ്യാനെത്തിയ പല ഉദ്യോഗസ്ഥര്‍ക്കും ബാലറ്റ് പേപ്പര്‍ ലഭിച്ചില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജ്ഞാപന സമയത്തും അന്തിമ വോട്ടർ പട്ടിക പ്രഖ്യാപന വേളയിലുമൊക്കെ കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ ഒരു സ്വപ്നം പ്രധാനമായും പങ്കുവെച്ചിരുന്നു- ഇക്കുറി, ഏപ്രിൽ ഒമ്പതിന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 85 ശതമാനത്തിനുമേൽ പോളിംഗ് ഉണ്ടാകും. അങ്ങനെ ഉണ്ടാകണമെന്നും അദ്ദേഹം പ്രത്യാശിച്ചു.
പരമാവധി കൂടുതൽ വോട്ടർമാരെ ചേർത്ത് ,വോട്ടർ വോട്ടർ പട്ടികയിലെ കരടുകളും തെറ്റുകളും തിരുത്തിയും മരിച്ചുപോയവരെ ഒഴിവാക്കിയും കൊണ്ടുള്ള ശുദ്ധമായ വോട്ടർ പട്ടിക അവതരിപ്പിച്ചു എന്ന് അഭിമാനം കൊണ്ട് കൂടിയാകാം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇങ്ങനെ 85 ശതമാനം പോളിംഗ് എന്ന സ്വപ്നം പങ്കുവച്ചത്.
എന്നാൽ ഇങ്ങനെ ഒരു പോളിംഗിലേക്ക് കേരളം ഇപ്പോൾ എത്തുമ്പോൾ അല്ലെങ്കിൽ എത്തിയാൽ എന്തായിരിക്കും സ്ഥിതി? അങ്ങനെ ഉണ്ടായാൽ വിജയ പരാജയങ്ങളെ ഈ പോളിംഗ് ശതമാനം എങ്ങനെ ബാധിക്കും? കുറയുന്നതും കൂടുന്നതും ഏതെങ്കിലും പാർട്ടികളെയോ മുന്നണികളെയോ പ്രത്യേക രീതിയിൽ സ്വാധീനിക്കുമോ?
കേരളത്തിൽ പ്രത്യേകിച്ചും നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് കുറയുന്നതിനും കൂടുന്നതിനും പലവിധ കാരണങ്ങളും ശാക്തിക ഘടകങ്ങളും ഉണ്ട് .എന്തിന് കഠിനമായ വെയിലോ മഴയോപോലും വോട്ടർമാരുടെ വരവിനെ സ്വാധീനിക്കാം.
തിരുവനന്തപുരം നഗരത്തിൽ നീണ്ട അവധി വന്നാൽ, മലബാറിൽ പ്രത്യേകിച്ചും ഗൾഫ് മേഖലയിൽ ട്രെയിൻ വിമാന സർവീസുകൾ ഒക്കെയാണ് വോട്ട് കുറയുന്നതും കൂട്ടുന്നതും. കാസർഗോഡ് ഭാഗങ്ങളിൽ മുംബൈയിൽ നിന്നുള്ള ഗതാഗതത്തെ ആശ്രയിച്ചിരിക്കും പലപ്പോഴും വോട്ടിന്റെ എണ്ണം. ഇടുക്കിയിൽ തോട്ടം തൊഴിലിന്റെ കണക്കനുസരിച്ചും.
എന്നാൽ ഇതൊന്നുമല്ലാതെ വോട്ടർമാരുടെ താത്പര്യക്കുറവാണ് കാരണമായി മാറുന്നതെങ്കിൽ ചിത്രം വേറൊന്നാണ്. രാഷ്ട്രീയക്കാരോട് താത്പര്യമില്ലാത്ത പുതുതലമുറയുടെ നിസംഗത, നിലവിലുള്ള സ്ഥാനാർഥിയോടുള്ള താത്പര്യക്കുറവ് മുതൽ വോട്ടിംഗ് ബഹിഷ്കരണം വരെ ഇതിന് കാരണമാകാം. കാഷ്മീർ പോലുള്ള സംസ്ഥാനങ്ങളിലെ ബൂത്ത് ഭീഷണികളോ ഒറ്റപ്പെടുത്തലോ കേരളത്തിൽ ഇല്ലെങ്കിലും സംഘടിതമായ ബഹിഷ്കരണമോ കൂട്ട വോട്ടു ചെയ്യലോ ആണ് മലയാളിക്ക് കൂടുതൽ പഥ്യം.
റിക്കോർഡിട്ട 85 .70 %
വോട്ടിംഗ് ശതമാനം കൂടിയാൽ വലതിന് കുറഞ്ഞാൽ ഇടതിന് എന്നിങ്ങനെ പൊതു വിലയിരുത്തലും സമവാക്യവും കേരളത്തിൽ ഉണ്ടായിരുന്നു. ഏറെക്കുറെ അത് അന്ന് ശരിയുമായിരുന്നു . കേരളത്തിലെ ഇടതുപക്ഷം കൂടുതൽ സംഘടിതരും ആ വോട്ടർമാരെല്ലാം ബൂത്തിൽ എത്തുന്നവരും ആയിരുന്നു. വോട്ടർമാരെ ബൂത്തിൽ എത്തിക്കുന്നതിലും ഇടതുപക്ഷമായിരുന്നു മുന്നിൽ.
കോൺഗ്രസിനോ വലതു പാർട്ടികൾക്കോ അത്തരം സംവിധാനങ്ങൾ കുറവായിരുന്നു. കോൺഗ്രസിന് പിന്തുണ പലപ്പോഴും ജനക്കൂട്ടം ആകുമ്പോൾ ഇടതു പാർട്ടികൾക്ക് ശക്തി സംഘടനാ സംവിധാനമാണ്.
എന്നാൽ പുതിയ സാമൂഹ്യ സമവാക്യങ്ങൾ നിലവിൽ വന്നതോടെ പഴയ കണക്കുകൂട്ടലുകൾക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടുണ്ട്. 2021ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ 75.75 ആയിരുന്നു പോളിംഗ് ശതമാനം. 2016 ലെ 74.92 % എന്ന താരതമ്യത്തേക്കാൾ കൂടിയ പോളിംഗ് ആയിട്ടും ഇടതു സർക്കാർ അധികാരത്തിലേറി .
എന്നാൽ ചരിത്രത്തിലെ റിക്കാർഡ് പോളിംഗ് 1960ലായിരുന്നു. ഒറ്റത്തവണ മാത്രമേ നമ്മുടെ പോളിംഗ് 85 ശതമാനത്തിൽ കൂടുതലായി പോയിട്ടുള്ളൂ. അന്ന് 85.70 ആയിരുന്നു. രണ്ടാമത്തെ കൂടിയ പോളിംഗ് 1987ൽ ആയിരുന്നു - 80.53%.
66 വർഷം മുമ്പ് 85.7 ശതമാനം പോളിംഗ് നടന്നപ്പോൾ മൊത്തം വോട്ടർമാരുടെ എണ്ണം 96,04,331 ആയിരുന്നു. ചുരുക്കത്തിൽ 82 ലക്ഷം പേർ അന്ന് വോട്ട് ചെയ്തു. മൊത്തം സീറ്റുകൾ അന്ന് 126 ആയിരുന്നു.
കോൺഗ്രസ് പിഎസ്പി ലീഗ് സഖ്യം പട്ടം താണുപിള്ളയുടെ നേത്യത്വത്തിൽ അധികാരത്തിലേറി. വിമോചന സമരത്തിന് തൊട്ടുപിന്നാലെ നടന്ന ആദ്യത്തെ ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിട്ടതിനു ശേഷമുള്ള വൻ വാശിയുള്ള തെരഞ്ഞെടുപ്പ് ആയിരുന്നു അത്.
കേരളത്തിലെ പ്രധാന സമുദായങ്ങളും സഭകളും വിവിധ മത വിഭാഗങളും എല്ലാം രാഷ്ട്രീയത്തിൽ വലിയ പങ്കുവഹിച്ച കാലമായിരുന്നു. എന്നാൽ ഏറ്റവും കുറഞ്ഞ പോളിംഗ് 1957 ആയിരുന്നു - 66.22 %. അന്ന് അധികാരത്തിലേറിയത് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം ആയിരുന്നു എന്നത് ശരിയാണ്. ഏറെക്കുറെ കണക്കാക്കിയാൽ കേരളത്തിൽ 70 നും 80 ശതമാനത്തിനും ഇടയിലാണ് നമ്മുടെ ശരാശരി നിരക്ക് .
പൗരബോധത്തിന്റെ ഉത്സവം
ഇത്തവണ പോളിംഗ് ശതമാനം ഉയർന്നാൽ എന്തായിരിക്കും അതിനർഥം? ജെൻസി എന്ന് വിളിക്കുന്ന പുതിയ തലമുറ തെരഞ്ഞെടുപ്പിൽ വലിയ താത്പര്യം കാണിക്കുന്നു എന്ന് പ്രാഥമികമായി തന്നെ കണക്കാക്കേണ്ടി വരും. മാത്രമല്ല പുതിയതരം സോഷ്യൽ മീഡിയ പോലുള്ള പ്രചരണ ആയുധങ്ങളുടെ ശക്തി പ്രകടമാകുന്ന അവസരം കൂടി ആകാം. അതെ, ഇത് 2.71 കോടി വോട്ടർമാരുടെ കരുത്താണ്.
എന്നാൽ പോളിംഗ് കൂടിയാൽ ഇന്ന പാർട്ടിക്ക് ഭരണത്തിലേറാൻ സാധ്യതയുണ്ട് എന്നുള്ള നിഗമനങ്ങൾ വർത്തമാന കേരളത്തെ സംബന്ധിച്ചിടത്തോളം അത്ര ശരിയാകണമെന്നില്ല. കൂടുന്ന ഓരോ വോട്ടും ജനാധിപത്യത്തിന്റെ ശക്തി പ്രകടനമാകുന്നു - അത് രാജ്യത്തിന്റെ കൂടി മുന്നേറ്റമാകുമ്പോൾ പൗരബോധത്തിന്റെ ഉത്സവവും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും മറ്റ് പോളിംഗ് സാമഗ്രികളുടെയും വിതരണം ആരംഭിച്ചു. 43 കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ 1.46 ലക്ഷം ഉദ്യോഗസ്ഥരാണ് പോളിംഗ് നിയന്ത്രിക്കുന്നത്.
വിവിധ വിതരണ-സ്വീകരണ കേന്ദ്രങ്ങളിൽ നിന്ന് പോളിംഗ് സാമഗ്രികൾ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ പ്രത്യേക വാഹനങ്ങളിൽ പോളിംഗ് ബൂത്തുകളിൽ എത്തിക്കും. ഉദ്യോഗസ്ഥരെ പോലീസും റൂട്ട് ഓഫീസറും അനുഗമിക്കും.
വിതരണ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെടുപ്പിനു ശേഷം ഉദ്യോഗസ്ഥർ ഇതേ കേന്ദ്രങ്ങളിൽ തന്നെയാണ് സാമഗ്രികൾ തിരിച്ചേല്പിക്കേണ്ടത്.
Kerala
കൊച്ചി: കലാശക്കൊട്ടിന്റെ ആവേശ തരംഗത്തിലാണ് കേരളം. പ്രകടന പത്രികയേക്കാളേറെ ഇത്തവണ ചര്‍ച്ചകളില്‍ നിറഞ്ഞത് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ്. രാഷ്ട്രീയ പോര് ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കവെ എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട ചില കൗതുകങ്ങളും ചൂടുള്ള ചര്‍ച്ചയാവുകയാണ്.
മുന്നണി സ്ഥാനാര്‍ഥികളെല്ലാം കോണ്‍ഗ്രസുകാരാണ് പെരുമ്പാവൂര്‍ മണ്ഡലത്തില്‍. ട്വന്റി20 സ്ഥാനാര്‍ഥികളുടെ കന്നിയങ്കവും അപരന്മാരുടെ എണ്ണവും പഴയ എതിരാളികള്‍ വീണ്ടും ഏറ്റുമുട്ടുന്നതുമൊക്കെയാണ് എറണാകുളത്തെ മണ്ഡലങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍.
പെരുമ്പാവൂരില്‍ മുന്നണി സ്ഥാനാര്‍ഥികളെല്ലാം കോണ്‍ഗ്രസുകാര്‍
സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന മണ്ഡലമാണ് പെരുമ്പാവൂര്‍. കോണ്‍ഗ്രസ് സീറ്റ് തര്‍ക്കവും വോട്ടര്‍ പട്ടികയില്‍ പേരില്ലാതെ ട്വന്റി 20 സ്ഥാനാര്‍ഥിയെ മാറ്റിയതുമാണ് പെരുമ്പാവൂര്‍ ശ്രദ്ധ നേടാന്‍ കാരണമായത്.
യുഡിഎഫ് സ്ഥാനാര്‍ഥിയായി മനോജ് മൂത്തേടനെ പ്രഖ്യാപിച്ചതോടെ പല നാടകീയ സംഭവങ്ങള്‍ക്കും തിരശീല വീണു. പോരാട്ട ചിത്രം തെളിഞ്ഞതോടെ സ്ഥാനാര്‍ഥികളെല്ലാം തന്നെ കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് മറ്റു മുന്നണി പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍.
കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ മൂന്നു മുന്നണികളിലും സ്ഥാനാര്‍ഥികളായി എന്ന അപൂര്‍വതയും പെരുമ്പാവൂരിനുണ്ട്. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ആയിരുന്ന ജിബി പാത്തിക്കല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് - എം വിഭാഗം നേതാവ് ബേസില്‍ പോള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
കോണ്‍ഗ്രസില്‍ നിന്നെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി
കുന്നത്തുനാട് മണ്ഡലം നിലനിര്‍ത്താനുള്ള തയാറെടുപ്പിലാണ് സിപിഎം സ്ഥാനാര്‍ഥി പി.വി. ശ്രീനിജിന്‍. 2016ല്‍ നിലവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി.പി. സജീന്ദ്രന് ആയിരുന്നു വിജയി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി20 നേട്ടം കൊയ്ത മണ്ഡലത്തില്‍ ബാബു ദിവാകരന് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അടൂരില്‍ നിന്നും കോണ്‍ഗ്രസ് വിട്ടു വന്ന നേതാവാണ് ബാബു ദിവാകരന്.
മണ്ഡലം മാറി എതിരാളികളില്‍ മാറിയില്ല
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫിന്റെ കെ.എന്‍. ഉണ്ണികൃഷ്ണനും യുഡിഎഫിന്റെ ദീപക് ജോയിയും നേര്‍ക്കുനേര്‍ എത്തുന്നത് ഇത് രണ്ടാം തവണ. 2021ല്‍ വൈപ്പിന്‍ മണ്ഡലത്തിലാണ് ഇവര്‍ എതിരാളികളായത്. അന്ന് എണ്ണായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉണ്ണിക്കൃഷ്ണന് ജയിച്ചു.
ഇത്തവണ വൈപ്പിനിലെ സിറ്റിംഗ് എംഎല്‍എയായ ഉണ്ണിക്കൃഷ്ണനെ തൃപ്പൂണിത്തുറയിലേക്ക് സിപിഎം മാറ്റി എം.ബി. ഷൈനിയെ വൈപ്പിനില്‍ സ്ഥാനാര്‍ഥിയാക്കി. സിറ്റിംഗ് എംഎല്‍എയായ കെ. ബാബു പിന്മാറിയ സാഹചര്യത്തില്‍ അദ്ദേഹം നിര്‍ദേശിച്ചത് ദീപക് ജോയിയെ ആയിരുന്നു.
ഇതോടെ അഞ്ചുകൊല്ലം മുമ്പ് വൈപ്പിനില്‍ ഏറ്റുമുട്ടിയവര്‍ ഇക്കുറി തൃപ്പൂണിത്തുറയില്‍ കൊമ്പുകോര്‍ക്കും. എന്നാല്‍ ഉണ്ണികൃഷ്ണന് കെ.എന്‍. എന്ന പേരില്‍ അപര സ്ഥാനാര്‍ഥിയും ഉണ്ണികൃഷ്ണനെതിരെ രംഗത്തുണ്ട്. ട്വന്റി 20യുടെ നടി അഞ്ജലി നായര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. വോട്ടിംഗ് മെഷിനിലെ പേരുമാറ്റത്തിനായി ഹൈക്കോടതി കയറിയിറങ്ങുന്ന അഞ്ജലിയുടെ തിരക്ക് ഇതുവരെ കുറഞ്ഞിട്ടുമില്ല.
കോണ്‍ഗ്രസ് വിട്ടെത്തിയ വത്സല
2001 മുതല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കോട്ടയാണ് പറവൂര്‍ മണ്ഡലം. ഓരോ തവണയും ലീഡ് ഉയര്‍ത്തുന്ന സതീശനെ തോല്‍പ്പിക്കാന്‍ സിപിഎം കളത്തിലിറക്കിയത് കയ്പമംഗലം എംഎല്‍എയായ ഇ.ടി. ടൈസണ്‍ മാസ്റ്ററെയാണ്.
വത്സല പ്രസന്ന കുമാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പറവൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സണും കെപിസിസി ജനറല്‍സെക്രട്ടറിയുമായിരുന്നു വത്സല. ഏഴര വര്‍ഷം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ആയിരുന്ന വത്സല ഫെബ്രുവരിയിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്.
25 വര്‍ഷത്തോളം തുടര്‍ച്ചയായി പറവൂര്‍ നഗരസഭ അധ്യക്ഷയായിരുന്നു വത്സല. രണ്ടു തവണ നഗരസഭ അധ്യക്ഷയുമായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായും, എഐസിസി അംഗമായും മഹിള കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷയായും പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ വി.ഡി. സതീശന് തികഞ്ഞ വെല്ലുവിളിയാണ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍
ഘടകക്ഷിയായ കേരളാ കോണ്‍ഗ്രസ്-എം മത്സരിക്കുന്ന പിറവം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാനും നേതാവുമായ സാബു കെ. ജേക്കബ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ്- ജേക്കബ് വിഭാഗം അനൂപ് ജേക്കബ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് അനൂപ്.
വോട്ട് ഷെയര്‍ കുറവാണെങ്കിലും ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. ട്വന്റി20 കുന്നത്തുനാട് മണ്ഡലം കോ-ഓർഡിനേറ്ററുമായ ജിബി ഏബ്രഹാമിനെയാണ് എന്‍ഡിഎ കളത്തിലിറക്കുന്നത്. ക്രൈസ്തവ വോട്ടുകള്‍ ഏകീകരിച്ച് വോട്ട് പിടിക്കാനാണ് ഇത്തവണ ബിജെപി ലക്ഷ്യമിടുന്നത്.
കോണ്‍ഗ്രസിനെതിരെ അപരന്മാര്
കോതമംഗലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷിബു തെക്കുംപുറത്തിനെതിരെ ഷിബു എന്ന പേരില്‍ രണ്ടു അപരന്മാരാണ് ഉള്ളത്. ആന്റണി ജോണ്‍ ആണ് സിപിഎം സ്ഥാനാര്‍ഥി. ബിഡിജെഎസിന്റെ അജി നാരായണന് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
എതിരാളികള്‍ വീണ്ടും ഒപ്പം അപരനും
മന്ത്രി പി. രാജീവിന്റെ മണ്ഡലം എന്നാണ് കളമശേരി അറിയപ്പെടുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍ എത്തുമ്പോള്‍ 2021ലെ അതേ മത്സര ചിത്രമാണ് തെളിയുന്നത്. പി. രാജീവിനെതിരെ വി. രാജീവ് എന്ന അപരന് രംഗത്തുണ്ട്.
ബിഡിജെഎസിന്റെ എം.പി. ബിനു ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ബിഡിജെഎസിന്റെ ജില്ലാ പ്രസിഡന്റ് ആയ ബിനുവിന്റെ കന്നിയങ്കമാണിത്. ഒരു വനിതാ സ്ഥാനാര്‍ഥിയും ഇത്തവണ കളമശേരിയിലുണ്ട്. സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഫോര്‍ ഇന്ത്യ (എസ്യുസിഐ) പാര്‍ട്ടി സ്ഥാനാര്‍ഥി എ. റജീന ആണ് വനിത സ്ഥാനാര്‍ഥി.
മണ്ഡലം മാറ്റി പരീക്ഷണം
ആലുവ മണ്ഡലത്തില്‍ 2011 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അന്‍വര്‍ സാദത്ത് നാലാം തവണയും ജനവിധി തേടുമ്പോള്‍, മുന്‍ എംപി എ.എം. ആരിഫിനെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. ബിജെപി സ്ഥാനാർഥിയായി എം.എ. ബ്രഹ്മരാജ് ആണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചുപിടിക്കാനാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്.
വനിതാ സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍
രണ്ടു വനിതാ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള പോരാട്ടം വൈപ്പിന്‍ മണ്ഡലത്തില്‍ കാണാനാകും. സിപിഎം സ്ഥാനാര്‍ഥിയായി എം.ബി. ഷൈനിയും ട്വന്റി 20 സ്ഥാനാര്‍ഥിയായി അനിത തോമസുമാണ് മത്സരിക്കുന്നത്. ടോണി ചമ്മിണി ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
തൃക്കാക്കര മണ്ഡലത്തിലും രണ്ടു വനിതാ സ്ഥാനാര്‍ഥികള്‍ തമ്മിലാണ് പോരാട്ടം. സിറ്റിംഗ് എംഎല്‍എയായ ഉമ തോമസ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അഡ്വ. പുഷ്പദാസ് ആണ് സിപിഎം സ്ഥാനാര്‍ഥി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മഹിളാ അസോസിയേഷന് കേന്ദ്ര കമ്മിറ്റിയംഗവുമായ പുഷ്പദാസിന്റെ കന്നിയങ്കമാണിത്. ട്വന്റി 20യുടെ അഖില്‍ മാരാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
കൊച്ചിയില്‍ ഷിയാസിന്റെ കന്നിയങ്കം
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കവും പോസ്റ്റര്‍ വിവാദവും വാര്‍ത്തകളില്‍ ഇടം നേടിയ മണ്ഡലമാണ് കൊച്ചി. മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫിന്റെ കെ.ജെ. മാക്സി. 2016ലും 2021ലും തുടര്‍ച്ചയായി കെ.ജെ. മാക്സി വിജയിച്ച മണ്ഡലമാണിത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ കന്നിയങ്കമാണിത്. ട്വന്റി 20യുടെ അഡ്വ. സേവ്യര്‍ ജൂലപ്പന് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
റിയാലിറ്റി ഷോ താരമാണ് സ്ഥാനാര്‍ഥി
അങ്കമാലി മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എയായ റോജി എം. ജോണ്‍ വിജയ തുടര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്. മുന്‍ പെരുമ്പാവൂര്‍ എംഎല്‍എയായ സാജു പോള്‍ ആണ് സിപിഎം സ്ഥാനാര്‍ഥി. റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ പ്രോമി കുര്യാക്കോസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അടുത്തിടെയാണ് പ്രോമി ട്വന്റി20യില്‍ ചേര്‍ന്നതും. കന്നിയങ്കത്തിന് ഒരുങ്ങുകയാണ് പ്രോമി.
എറണാകുളം മണ്ഡലം
യുഡിഎഫിന്റെ കുത്തക മണ്ഡലമാണ് എറണാകുളം. ഇത്തവണ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളിന് സിപിഎം അനുവദിച്ച മണ്ഡലമാണിത്. സാബു ജോര്‍ജ് ആണ് സിപിഎം സ്ഥാനാര്‍ഥി. സിറ്റിംഗ് എംഎല്‍യായ ടി.ജെ. വിനോദ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പി.ആര്. ശിവശങ്കര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപിയുടെ സംസ്ഥാന സമിതി അംഗമായ ശിവശങ്കര്‍ ചാനല്‍ ചര്‍ച്ചകളിലെയും നിറസാന്നിധ്യമാണ്.
മൂവാറ്റുപുഴ മണ്ഡലം
സിറ്റിംഗ് എംഎല്‍എയായ മാത്യു കുഴല്‍നാടനോടാണ് മൂവാറ്റപുഴയില്‍ സിപിഎമ്മിന്റെ എന്‍. അരുണിന്റെ മത്സരം. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായ എന്‍. അരുണിന്റെ കന്നിയങ്കമാണിത്. ട്വന്റി20യുടെ സണ്ണി കടുത്താഴെ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
Kerala
തിരുവനന്തപുരം: നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ലെന്നും മത്സരം എൻഡിഎയും എൽഡിഎഫും തമ്മിലാണെന്ന് എൽഡിഎഫ് സ്ഥാനാര്‍ഥി വി.ശിവൻകുട്ടി. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരിനാഥൻ ബിജെപിയെ സഹായിക്കുകയാണ്.
പ്രധാനമന്ത്രിയുടെ വരവൊക്കെ ബിജെപി ക്യാമ്പിൽ മാത്രമാണ് ആവേശമുണ്ടാക്കിയത്. കേരളത്തെ വഞ്ചിച്ച പ്രധാനമന്ത്രിയെ ജനങ്ങള്‍ക്ക് അറിയാമെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശിവൻകുട്ടി പറഞ്ഞു.
വോട്ടർ പട്ടിക നോക്കിയാണ് വോട്ട് അഭ്യർത്ഥിക്കുന്നത്. അതിൽ എസ്‍ഡിപിഐയെന്നോ അല്ലെന്നോ നോക്കാറില്ല. കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
Kerala
പത്തനംതിട്ട: കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. റാന്നി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പഴകുളം മധുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പേരൂര്‍ച്ചാലില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മത്സരം കടുപ്പമാണന്നാണ് കുറെ സര്‍വേകള്‍ പറയുന്നത്. എന്നാല്‍ ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ക്ക് ശിക്ഷ ഉറപ്പാക്കും. വിശ്വാസം സംരക്ഷിക്കുക തന്നെ ചെയ്യും.
പിണറായിയുടെ മുന്നില്‍ കവാത്ത് മറക്കുന്ന എംഎല്‍എ ആയിരുന്നു പ്രമോദ് നാരായണെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തി. ശബരിമല സ്വര്‍ണകൊള്ള വിഷയത്തില്‍ റാന്നി എംഎല്‍എയുടെ നിലപാട് എന്തായിരുന്നുവെന്ന് എല്ലാര്ക്കും വ്യക്തമായതാണ്. സ്വര്‍ണം കട്ട സഖാക്കളെപ്പറ്റി ഒരക്ഷരം എംഎല്‍എ മിണ്ടിയില്ല.
സിപിഎം നേതാക്കളാണ് ജയിലിലായത്. അവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കുറ്റപത്രം പോലും നല്‍കിയിട്ടില്ല. ദുഃസ്വപ്നത്തില്‍ പോലും മൂന്നാം തവണ പിണറായി വരുന്നത് കാണാന്‍ കേരളീയര്‍ ഇഷ്ടപ്പെടുന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
Kerala
കൊച്ചി: യുഡിഎഫ് നൂറിലേറെ സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പ്രീ പോൾ സർവേകൾ പെയ്ഡാണ്. യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാനാണ് സർവേകൾ ശ്രമിക്കുന്നത്. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്ന് സ്ഥാപിക്കാനാണ് ചാനൽ സർവേകൾ ശ്രമിക്കുന്നത്.
സർക്കാരിനെതിരായ ജന വികാരം ശക്തമാണ്. സർക്കാർ പരാജയപ്പെട്ടിടത്ത് ബദൽ പദ്ധതികളുമായാണ് യുഡിഎഫ് വരുന്നത്. അതിന് സമഗ്രമായ തയാറെടുപ്പ് യുഡിഎഫ് നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് കണ്ടപ്പോൾ സിപിഎം വ്യാപകമായ അക്രമങ്ങൾ അഴിച്ചു വിടുകയാണ്. അതിലൊന്നും യുഡിഎഫിനെ തോൽപ്പിക്കാൻ കഴിയില്ലെന്ന് സതീശൻ വ്യക്തമാക്കി.
വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ ബഹളം ഉണ്ടാക്കിയ മുഖ്യമന്ത്രി ഇപ്പോള്‍ എസ്ഡിപിഐ, പിഡിപി പിന്തുണ തേടുന്നു. എസ്ഡിപിഐ തീവ്രവാദ സംഘടനായാണെന്നാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് രേഖകളില്‍ പറയുന്നത്. മുഖ്യമന്ത്രി അത് വായിച്ചിട്ടില്ലെങ്കില്‍ താന്‍ അയച്ചുതരാം. അവരുമായിട്ടാണ് ഇപ്പോള്‍ സിപിഎം തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Kerala
ആലപ്പുഴ: കോൺഗ്രസ് പിന്തുണ അഭിമാനത്തോടെയാണ് താൻ സ്വീകരിച്ചതെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി.സുധാകരൻ. പിണറായി സർക്കാർ കേരളത്തെ നരകമാക്കി മാറ്റി. ഒരു കാലത്ത് പാർലമെന്റിൽ സിപിഎമ്മിന് 64 എംപിമാരുണ്ടായിരുന്നു.
ഇന്ന് സിപിഎം എംപിമാരുടെ എണ്ണം ആറിലേക്ക് ഒതുങ്ങി. പിണറായി വിജയന് അതിൽ വലിയ പങ്കുണ്ട്. പിണറായി വിജയൻ പോളിറ്റ് ബ്യൂറോയിൽ ഉറങ്ങുകയായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. താൻ കോൺഗ്രസ് - ബിജെപി പിന്തുണയിൽ മത്സരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ബിജെപി പിന്തുണ താൻ തേടിയിട്ടില്ല.
ബിജെപി മതേതര പ്രസ്ഥാനമല്ല. താൻ എസ്എഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു. അന്ന് പിണറായിയെ ആർക്കും അറിയുക പോലുമില്ല. ആഞ്ഞു പിടിച്ചാൽ സിപിഎമ്മിന് ഇത്തവണ ഒന്നോ രണ്ടോ സീറ്റ് കിട്ടും. തന്റെ സ്വാതന്ത്ര്യം പിണറായിക്ക് മുന്നിൽ അടിയറവയ്ക്കാൻ ഞാനില്ല. ആലപ്പുഴ ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കുമെന്നും രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിൽ ജി.സുധാകരൻ പറഞ്ഞു.
അസഭ്യം പറയലാണ് രാഷ്ട്രീയമെന്ന് സിപിഎം നേതാക്കൾ കരുതുന്നു. സജി ചെറിയാൻ ബിജെപിയുമായി ഡീൽ ഉണ്ടാക്കി മത്സരിക്കുന്നു. പിണറായി വിജയന്റെ വലം കൈയാണ് സജി ചെറിയാൻ. രണ്ട് സിപിഎം സ്ഥാനാർഥികൾ ഇന്ന് കോടീശ്വരന്മാരാണ്. ദാരിദ്ര്യത്തിൽ ജനിച്ചവർ എങ്ങനെ കോടീശ്വരന്മാരായെന്ന് അദ്ദേഹം ചോദിച്ചു.
National
ചെന്നൈ: തമിഴ്നാട് പോലീസ് മേധാവിയെ മാറ്റി ഇലക്ഷൻ കമ്മീഷൻ. ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഡിജിപി ജി. വെങ്കിട്ടരാമനെ ആണ് മാറ്റിയത്. ഇതിനുപകരമായി സന്ദീപ് റായ് റാത്തോറിനെ ഡിജിപിയായി നിയമിച്ച് ഉത്തരവിട്ടു.
1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സന്ദീപ് റായ് റാത്തോർ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോലീസ് നടപടികളുടെ മേൽനോട്ട ചുമതല സന്ദീപ് റായ് റാത്തോറിനായിരിക്കും. ഇലക്ഷൻ കമ്മീഷൻ സെക്രട്ടറി ലത ത്രിപാഠിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനുപുറമേ തമിഴ്നാട്ടിലെ മറ്റ് പോലീസ് തസ്തികകളിലും ഇലക്ഷൻ കമ്മീഷൻ മാറ്റം വരുത്തിയിട്ടുണ്ട്. താംബരം സിറ്റി പോലീസ് കമ്മിഷണറായിരുന്ന എ. അമൽരാജിന് പകരം സഞ്ജയ് കുമാറിനെ നിയമിച്ചു.
ആർ.വി. രമ്യ ഭാരതിയെ കോയമ്പത്തൂർ വെസ്റ്റ് സോൺ ഐജിയായി നിയമിച്ചു. മധുര സിറ്റി പോലീസ് കമ്മീഷണായി അഭിഷേക് ദീക്ഷിതിനെ നിയമിച്ചു.
Kerala
കോഴിക്കോട്: ചോദ്യം ചോദിക്കുന്നവരോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറയുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. പാര്‍ട്ടിക്കകത്ത് ചോദ്യം ചോദിച്ച ചന്ദ്രശേഖരനെ വെട്ടിക്കൊന്ന പാര്‍ട്ടിയാണതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
എതിര്‍ക്കുന്നവരെ വകവരുത്താന്‍ ബോംബ് നിര്‍മാണം കുടില്‍ വ്യവസായമാക്കിയ പാര്‍ട്ടിയാണ് സിപിഎമ്മെന്നും അവര്‍ ബജറ്റില്‍ ബോംബ് നിര്‍മാണത്തിന് ഗ്രാന്റ് അനുവദിക്കുമോയെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
പ്രവാസികള്‍ വലിയ ആശങ്കയിലൂടെയാണ് കഴിഞ്ഞുപോകുന്നത്. അവര്‍ക്ക് നാടിനെ ഓര്‍ത്തെങ്കിലും സമാധാനം കിട്ടാന്‍ യുഡിഎഫ് അധികാരത്തില്‍ എത്തേണ്ടതുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
അതേസമയം കുറ്റ്യാടിയില്‍ യുഡിഎഫ് സംഘടിപ്പിച്ച പ്രഭാത സവാരിക്ക് കെ.സി. വേണുഗോപാല്‍ നേതൃത്വം നൽകി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ മുനവ്വറലി ശിഹാബ് തങ്ങള്‍, യുഡിഎഫ് സ്ഥാനാര്‍ഥികളായ പാറയ്ക്കല്‍ അബ്ദുള്ള, കെ.എം അഭിജിത്ത്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ജനവിരുദ്ധ സർക്കാരിനെതിരെ കേരള ജനത ഒന്നടങ്കം വിധിയെഴുതുമെന്ന് മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ അൽക്കാ ലാംബ. ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീവിരുദ്ധ സർക്കാരാണ് മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്നതെന്നും അവർ വിമർശിച്ചു.
അരുവിക്കര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.എസ്. ശിവകുമാറിന്റെ തൊളിക്കോട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ശബരിമലയിലെ സ്വർണക്കൊള്ള ആരോപണം മുതൽ ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കിയതും കെഎസ്ആർടിസിയുടെ തകർച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കണമെന്നും, വി.എസ്. ശിവകുമാറിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അവർ അഭ്യർഥിച്ചു.
തൊളിക്കോട് പഞ്ചായത്ത് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ചായം സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജെബി മേത്തർ എംപി മുഖ്യപ്രഭാഷണം നടത്തി.
Kerala
കൊച്ചി: കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണെന്ന് കളമശേരി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് മന്ത്രിയുമായ പി. രാജീവ്. ശബരിമല സ്വര്‍ണക്കൊള്ള ജനങ്ങള്‍ തള്ളിക്കളഞ്ഞ കാര്യങ്ങളാണ്.
രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയിലെ ബിജെപി വിരുദ്ധ കൂട്ടുകെട്ടിന്റെ തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. വി.ഡി. സതീശനോളം നുണകള്‍ ആവര്‍ത്തിക്കുന്ന മറ്റൊരു പ്രതിപക്ഷ നേതാവ് ചരിത്രത്തില്‍ ഇല്ലെന്നും പി. രാജീവ് ദീപിക ഡോട്ട്കോമിനോട് പ്രതികരിച്ചു.
ലക്ഷ്യം വികസനം
ജനങ്ങളുടെ പിന്തുണ കൂടും. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗങ്ങളിലെ ജനങ്ങളുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനം കൂടുതല്‍ പേരുടെ അംഗീകാരം കിട്ടുന്നതിലേക്ക് എത്തി. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പിന്തുണ ഇത്തവണയുണ്ടാകും.
കളമശേരിയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒപ്പം ചേര്‍ത്തു നിര്‍ത്തി കൊണ്ടുള്ള വികസന പദ്ധതികള്‍ക്കാണ് നേതൃത്വം നല്‍കിയത്. അതുകൊണ്ട് തന്നെ അത് എല്ലാവരുടെയും ജീവിതത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. വികസനം എന്നത് മനുഷ്യരുടെ ജീവിതത്തിന്റെ നിലവാരം ഉയര്‍ത്തുകയാണ് എന്ന കാഴ്ചപ്പാടോടെ നടത്തിയ പ്രവര്‍ത്തനങ്ങളാണ്. അത് തുടരേണ്ടതുണ്ട്.
ജുഡീഷല്‍ സിറ്റി, സയന്‍സ് സിറ്റി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പൂര്ത്തികരിക്കാനായുള്ള ശ്രമം തുടരും. വിശദമായ വിഷന്‍ 2021 പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാകും നേതൃത്വം നല്‍കുക.
അരവിന്ദ് കെജരിവാളിനെ ജയിലില്‍ അയച്ചത് രാഹുല്‍ ഗാന്ധി
ശബരിമല സ്വര്‍ണക്കൊള്ള ജനങ്ങള്‍ തള്ളിക്കളഞ്ഞ കാര്യങ്ങളാണ്. അതിനെ കുറിച്ചുള്ള കാര്യങ്ങള്‍ എല്ലാം ജനങ്ങള്‍ക്ക് നേരത്തെ മനസിലായിട്ടുള്ളതാണ്. അത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മോശമായി ബാധിക്കില്ല.
സിപിഎം-ബിജെപി ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ ജാമ്യം എടുക്കല്‍ മാത്രമാണ്. രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയിലെ ബിജെപി വിരുദ്ധ കൂട്ടുകെട്ടിന്റെ തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. അരവിന്ദ് കെജരിവാളിനെ ജയിലിലേക്ക് അയച്ചത് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചത് പ്രകാരം ഡല്‍ഹിയിലെ കോണ്‍ഗ്രസ് കമ്മിറ്റി നല്കിയ പരാതിയെ തുടര്‍ന്നാണ്.
അദ്ദേഹത്തിന്റെ ആഗ്രഹം ബിജെപി ഇതര മുഖ്യമന്ത്രിമാരെയെല്ലാം ഇഡിയെയും സിബിഐയും ഉപയോഗിച്ച് ജയിലിലേക്ക് അയക്കണം എന്നാണ്. ബിജെപിയുടെ ഒരു ടൂള്‍ ആയി ഇത്തരം ഏജന്‍സികളെ ഉപയോഗിക്കുന്നതില്‍ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയി അപക്വമായ നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നത്.
എഫ്സിആര്‍എക്കെതിരെ ശക്തമായ പ്രതിഷേധം
എഫ്സിആര്‍എ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ന്യൂനപക്ഷങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്വത്ത് പൂര്‍ണമായിട്ടും ഏറ്റെടുക്കാനുള്ള വാതിലാണ് തുറന്നിട്ടുള്ളത്. ന്യൂനപക്ഷങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആശുപത്രികളിലും ഡയാലിസിസ് സെന്ററിലുമൊക്കെ വിദേശത്തു നിന്നും ഫണ്ട് വരുന്നുണ്ട്.
ന്യൂനപക്ഷങ്ങളുടെ സ്വത്തിന്റെ ദേശസാത്ക്കരണമാണ് ബിജെപി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതിനെതിരെ വലിയ പ്രക്ഷോഭം ഉയരേണ്ടതുണ്ട്. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം ദേശീയ നേതൃത്വത്തില്‍ വേണ്ടത്ര പ്രതികരിക്കുന്നില്ല. ശക്തമായൊരു പ്രതിഷേധം എല്ലാ ഭാഗത്തു നിന്നും വരണ്ടേതുണ്ട്.
നുണകള്‍ ആവര്‍ത്തിക്കുന്ന പ്രതിപക്ഷ നേതാവ്
വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും വേണ്ടെന്ന് സതീശന് പറഞ്ഞിട്ടുണ്ടോ? ഈ മണ്ഡലത്തില്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിയുണ്ട്. എങ്ങനെയെങ്കിലും രണ്ടു വോട്ട് കിട്ടുക എന്നത് മാത്രമാണ് പ്രതിപക്ഷ നേതാവിന്റെ ലക്ഷ്യം. ഒരാള്‍ സ്ഥിരമായി നുണ പറയുന്നു. ഞങ്ങള്‍ ആ നുണ തുറന്നു കാണിക്കുന്നു.
തുറന്നു കാണിക്കുമ്പോള്‍ വീണ്ടും അതുപോലെ ആവര്‍ത്തിക്കുന്നു. ഏതെങ്കിലുമൊരു നുണ മുഖ്യമന്ത്രി പറഞ്ഞതെന്ന് തുറന്നു കാണിക്കട്ടെ. പ്രതിപക്ഷ നേതാവ് ഒരു ദിവസം എത്ര തവണയാണ് കാര്യങ്ങള്‍ മാറ്റി പറയുന്നത്.
ഞങ്ങള്‍ നിയമസഭയില്‍ അദ്ദേഹം കൊണ്ടുവന്ന നുണകള്‍ തുറന്നു കാണിക്കും. പിറ്റേ ദിവസം പുറത്തു വന്നിട്ട് അതേ നുണ തന്നെ ആവര്‍ത്തിക്കും. ഇത്രയും നുണകള്‍ ആധികാരികമായി ആവര്‍ത്തിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ല. മുഖ്യമന്ത്രി പറഞ്ഞ ഏതെങ്കിലും നുണ ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് പറയട്ടെ നുണയാണെന്ന്.
വയനാട് ദുരിതബാധിതര്‍ക്കായി പിരിച്ച പണമെവിടെ?
സിപിഎമ്മിലെ കൊഴിഞ്ഞുപോക്കും രക്തസാക്ഷി ഫണ്ട് തട്ടിപ്പും ഒറ്റപ്പെട്ട ചില അപചയങ്ങള്‍ മാത്രമാണ്. യഥാര്‍ഥത്തില്‍ കാണേണ്ടത് വയനാട് ദുരന്തില്‍ പെട്ടവരുടെ പേരില്‍ പിരിച്ച പണത്തിന്റെ കണക്കാണ്.
ആ പണം പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിലുണ്ടെന്ന് പരസ്യമായി പറഞ്ഞതാണല്ലോ. രണ്ടു പേരും സമര്‍പ്പിച്ച രേഖകളില്‍ ആ പണം കാണുന്നില്ല. രാഹുല്‍ ഗാന്ധിയെ പോലുള്ള ആളുകള്‍ അതല്ലേ ആദ്യം ചോദിക്കേണ്ടത്. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ പേരില്‍ പിരിച്ച പണം പോലും ആവശ്യത്തിനയിവിനിയോഗിക്കാതെ തെറ്റായ രൂപത്തില്‍ ഉപയോഗിച്ചിട്ടുള്ള കോണ്‍ഗ്രസ്, ആ കോണ്‍ഗ്രസിനെയാണ് കേരളം യഥാര്‍ഥത്തില്‍ തുറന്നു കാട്ടേണ്ടത്.
മലിനീകരണം തടയും
പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ ഓഫീസ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും ജനപ്രതിനിധികളുമായി ഒരു യോഗം തീരുമാനിച്ചിട്ടുണ്ട്. അതിന് വേണ്ടി ഒരു കമ്മിറ്റി തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ ശക്തമായ നടപടികളിലേക്ക് പോകുന്നുണ്ട്. വ്യവസായങ്ങളില്‍ നിന്നും വായു മലിനീകരണവും മറ്റു മലിനീകരണവും ഉണ്ടാവാതിരിക്കാന്‍ വേണ്ടി പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ സീനിയര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറവുകള്‍ ഉണ്ടെങ്കില്‍ അതെല്ലാം പരിഹരിച്ച് മുന്നോട്ടു പോകും.
ഇടതുപക്ഷത്തിന് അനുകൂലം
പിണറായി വിജയന് ശക്തമായ നേതൃത്വം നല്കുന്ന മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് നല്ല സ്വീകാര്യതയാണ് നമ്മുടെ സമൂഹത്തില്‍. തദ്ദേശ തെരഞ്ഞെടുപ്പിന് അതിന്റെ രാഷ്ട്രീയമായിരിക്കും, നിയമസഭ തെരഞ്ഞെടുപ്പിന് മറ്റൊരു രാഷ്ട്രീയയമാണ്. അത് ഇടതുപക്ഷത്തിന് അനുകൂലമായിരിക്കും എന്നാണ് പ്രതീക്ഷ.
Kerala
നെടുമങ്ങാട്: കേരളം വെറുത്ത ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിൽപരം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അരുവിക്കര നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ വി.എസ്. ശിവകുമാറിന്റെ അരുവിക്കര പഞ്ചായത്ത് പര്യടനം കാച്ചാണിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ആരോഗ്യരംഗം തകർത്തവർക്കെതിരായ ശക്തമായ ജനവികാരമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. ആരോഗ്യരംഗത്തെ ലോകത്തിനു മാതൃകയാക്കി മാറ്റിയ മുൻ ആരോഗ്യമന്ത്രിയായ വി.എസ്. ശിവകുമാറിന് ലഭിക്കുന്ന ഓരോ വോട്ടും ഈ ജനവികാരത്തിന്റെ പ്രകടനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രകാശനം ചെയ്തു. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളമെന്ന തലവാചകത്തോടെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
എയിംസ് യാഥാര്‍ഥ്യമാക്കുമെന്നാണ് പ്രധാന വാഗ്ദാനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി നടപ്പാക്കും. തിരുവനന്തപുരം മുതൽ കണ്ണൂര്‍ വരെയുള്ള അതിവേഗ പാത യാഥാര്‍ഥ്യമാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. സ്വര്‍ണക്കൊള്ള കേസ് സിബിഐ അന്വേഷിക്കും.
സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ പുനസംഘടിപ്പിക്കും. നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തിൽ രണ്ട് എൽപിജി സിലിണ്ടര്‍ സൗജന്യമായി നൽകും. ഒരോ വീടിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ്, ട്വന്റി 20 കോഓര്‍ഡിനേറ്റര്‍ ചീഫ് സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Sports
ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിന്റെ ബിജെപി പ്രവേശനം. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി പേസ് നേരത്തെ കൂടിക്കാഴ്ചനടത്തിയിരുന്നു. 2021 ൽ താരം തൃണമൂൽ കോൺഗ്രസിൽ ചേരുകയും 2022 ലെ ഗോവ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പേസ് മത്സരിക്കുമോയെന്ന കാര്യത്തിൽ പാർട്ടി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി ഇതിനകം രണ്ട് പട്ടികകളിലായി 255 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ കൂട്ടുകച്ചവടമാണ് നടക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിപിഎം തീവ്രവലതുപക്ഷമായി മാറിയെന്നും കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്.സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷം അല്ലാതെയായി മാറിയെന്നും ബിജെപിയും സിപിഎമ്മും കോര്‍പറേറ്റ് പാര്‍ട്ടികളാണെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു. സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷമല്ലാതായി മാറി.
അതിന്റെ തെളിവാണ് മുതിർന്ന സിപിഎം നേതാക്കളായ വി.കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും യുഡിഎഫ് വേദിയിലിരിക്കുന്നത്. അവർക്ക് ആ പാർട്ടിയെക്കുറിച്ച് മനസിലായി. അതിനാലാണ് അവർ കോൺഗ്രസുമായി സഹകരിക്കുന്നത്. ബിജെപി പിണറായി വിജയനെ പിന്തുണയ്ക്കുന്നതിന് രണ്ട് തെളിവുകളുണ്ട്.
അതിൽ ആദ്യത്തേത് പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെ പോയാലും അമ്പലങ്ങളെക്കുറിച്ചും ദൈവത്തെക്കുറിച്ചും സംസാരിക്കാറുണ്ട്. പക്ഷേ കേരളത്തിൽ വന്നപ്പോൾ എന്ത് കൊണ്ട് മോദി ശബരിമലയിലെ കാര്യം ഉന്നയിച്ചില്ല. സിപിഎം നേതാക്കൾ ശബരിമലയിൽ സ്വർണം മോഷ്ടിച്ചു.
ഇതുവരെയും അവർക്കെതിരെ കേന്ദ്രം ഒന്നുപറഞ്ഞിട്ടില്ല. കാരണം കേരളത്തിൽ ഇടതുപക്ഷം ജയിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. രണ്ടാമത്തെത് ആരൊക്കെ ബിജെപിയെയും ആർഎസ്എസിനെയും എതിർക്കുന്നുവോ അവരെ എതിർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു. തിങ്കളാഴ്ച രാത്രി എട്ട് വരെ 10,922 പേര് ഹോം വോട്ടിംഗ് നടത്തിയതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. ആകെ 2,07,757 പേരാണ് ഹോം വോട്ടിംഗിനായി അപേക്ഷിച്ചിട്ടുള്ളത്.
പ്രായമായവർക്കും അവശരായവർക്കും വേണ്ടിയാണ് ഹോം വോട്ടിംഗ് ക്രമീകരിച്ചിരിക്കുന്നത്. 85 വയസ് പിന്നിട്ടവർക്കും, 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമായാണ് ഹോം വോട്ടിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 85 വയസിന് മുകളിലുള്ള 7,561 പേരും ശാരീരിക പരിമിതിയുള്ള 3,361 പേരും വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷ ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ, മൈക്രോ ഒബ്സർവർ എന്നിവടരടങ്ങുന്ന സംഘമാണ് ഹോം വോട്ടിംഗിന് മേൽനോട്ടം വഹിക്കുന്നത്.
Kerala
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ടയിലെത്തിയ രാഹുൽ ഗാന്ധി സ്വർണം കട്ടത് ആരപ്പാ എന്ന പാരഡി ഗാനം പാടി. വേദിയിൽ സ്വര്‍ണം കട്ടത് ആരപ്പാ എന്ന പാരഡി രാഹുൽ ഉയര്‍ത്തിയപ്പോൾ സഖാക്കളാണെ അയ്യപ്പാ എന്ന് സദസിൽ നിന്ന് ബാക്കി പാട്ട് ഉയര്‍ന്നു.
പത്തനംതിട്ടയിലെത്തിയ രാഹുൽ ബിജെപിയേയും എൽഡിഎഫിനെയും കടന്നാക്രമിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് ആരോപിച്ച അദ്ദേഹം ശബരിമല സ്വർണക്കൊള്ള, റബർ കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളും ഉന്നയിച്ചു.
റബർ കർഷകർക്ക് യുഡിഎഫ് സർക്കാർ മുമ്പ് നൽകിയിരുന്ന സബ്സിഡികളും ആനുകൂല്യങ്ങളും എൽഡിഎഫ് സർക്കാർ ഇല്ലാതാക്കി. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇവ പുനസ്ഥാപിക്കുമെന്നും രാഹുൽ പറഞ്ഞു.
രാജ്യത്തിന്റെ സുപ്രധാന വിവരങ്ങളും ഡാറ്റയും മോദി സർക്കാർ അമേരിക്കയ്ക്ക് അടിയറവ് വെച്ചതായി രാഹുൽ ആരോപിച്ചു. ബിജെപിയുടെ പ്രധാന സാമ്പത്തിക സ്രോതസ് അദാനിയാണെന്നും അമേരിക്കയിൽ അദാനിക്കെതിരെ ഉയർന്ന കേസുകൾ യഥാർത്ഥത്തിൽ മോദിയെ ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി - എൽഡിഎഫ് സംയുക്ത സഖ്യത്തെയാണ്. പത്തനംതിട്ട അടൂരിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ശബരിമലയിൽ സ്വര്‍ണം കട്ടതും അവിടെ എന്താണ് നടന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നുപോയി. ഇത് വെളിവാക്കുന്നത് ബിജെപി - സിപിഎം ബന്ധമാണ്. സ്വര്‍ണം കട്ടവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും എൽഡിഎഫ് ഇടതുപക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ബിജെപി അവരെ എതിർക്കുന്ന എല്ലാവരെയും ആക്രമിക്കും. എന്നാൽ മുഖ്യമന്ത്രിക്കെതിരെ ഒരു നീക്കവും നടത്തുന്നില്ല. ഇത് ഡീലിന്റെ തെളിവാണ്. എനിക്കെതിരെ 36 കേസുകളുണ്ട്. ബിജെപി എന്നെ ആക്രമിക്കുകയാണ്. 55 മണിക്കൂർ ഇടതടവില്ലാതെ ചോദ്യം ചെയ്തിട്ടുണ്ട്.
എൽഡിഎഫ് നേതൃത്വം അഴിമതിക്കാരാണ്. എൽഡിഎഫ് സർക്കാർ ബിജെപി നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രി എവിടെ പോയാലും മതത്തെപ്പറ്റിയും ദൈവത്തെപ്പറ്റിയും പറയും. പക്ഷേ ഇന്നലെ കേരളത്തിൽ വന്നപ്പോൾ ശബരിമലയെപ്പറ്റി അദ്ദേഹം മറന്നുപോയെന്നും രാഹുൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: നേമത്ത് എൽഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി സ്ഥാനാർഥി വി.ശിവൻകുട്ടി. ആര് വോട്ടുനൽകിയാലും സന്തോഷത്തോടെ സ്വീകരിക്കും. തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണമെന്നും ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്നുവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയായാണ് താൻ മത്സരിക്കുന്നത്. ആര് വോട്ട് നൽകിയാലും സന്തോഷത്തോടെ സ്വീകരിക്കും. എസ്ഡിപിഐ യുഡിഎഫിനെയാണ് പിന്തുണയ്ക്കുന്നതെന്ന് എൽഡിഎഫ് നേരത്തേ പറഞ്ഞിട്ടുണ്ടാകാം. എന്നാൽ രാഷ്ട്രീയത്തിൽ പ്രശ്നങ്ങളെല്ലാം മാറിമാറി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർഥിയുടെ പ്രധാന കടമ വോട്ട് ചോദിക്കുക എന്നതാണ്. അത് വേർതിരിച്ച് വോട്ട് ചോദിക്കാനാകില്ല. ആര് സഹായിക്കാൻ വന്നാലും എല്ലാവരുടെയും വോട്ട് വാങ്ങുകതന്നെ ചെയ്യും. വേണ്ടെന്ന് പറയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: ട്വന്റി 20ക്ക് എൻഡിഎയിൽ അമിതപ്രാധാന്യം നൽകിയെന്നും എൻഡിഎയിലെ സീറ്റ് വിഭജനം പാളിയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. റാന്നി, കൊടുങ്ങല്ലൂർ, ഏറ്റുമാനൂർ ഉൾപ്പടെയുള്ള സീറ്റ് ട്വന്റി 20ക്ക് നൽകിയത് തെറ്റായ തീരുമാനമാണെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിൽ തുടർ ഭരണമുണ്ടാകും. സീറ്റുകളുടെ എണ്ണം കുറഞ്ഞാലും എൽഡിഎഫിന് ഭരണത്തിൽ തുടരാനാകും. യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ ലോകാവസാനമായിരിക്കും. കോൺഗ്രസിൽ ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ. വി.ഡി.സതീശൻ വെറും ബഫൂണാണ്.
കെ.സുധാകരനെ സതീശന്റെ നേതൃത്വത്തിൽ വേട്ടയാടുകയായിരുന്നു. സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകാതെ മാറ്റി നിർത്തിയത് യുഡിഎഫിന് തിരിച്ചടിയാകും. എൻഎസ്എസ് എസ്എൻഡിപി ഐക്യം തകരാൻ കാരണം എൻഎസ്എസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ്.
ഐക്യത്തെ അനുകൂലിച്ചതും എതിർത്തതും സുകുമാരൻ നായരാണ്. തുഷാർ വെള്ളാപ്പള്ളി ചർച്ചയ്ക്ക് വരട്ടെയെന്നും മകനെ പോലെയാണെന്ന് പറഞ്ഞതും സുകുമാരൻ നായരാണ്. ഐക്യം ഭാവിയിൽ നടക്കുമായിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Kerala
കൊച്ചി: കേരളം ഭരിക്കാനുള്ള സീറ്റുകള്‍ ബിജെപി നേടുമെന്ന് കളമശേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ എം.പി. ബിനു. എന്‍ഡിഎ സര്‍ക്കാരിനെയാണ് ഇന്ന് ജനങ്ങള്‍ക്ക് വിശ്വാസം. അതുകൊണ്ട് തന്നെ ഇടത്-വലത് മുന്നണികള്‍ തകരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
എംഎല്‍എമാര്‍ മാറി മാറി വന്നു കല്ലിട്ടു പോകുന്നത് മാത്രമേയുള്ളു, പലയിടത്തും കല്ലു മുളയ്ക്കാറായി. അതിനാല്‍ ബിജെപി സര്‍ക്കാര്‍ കേരളത്തില്‍ വിജയം നേടും എന്ന് എം.പി. ബിനു ദീപിക ഡോട്ട്കോമിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ജനങ്ങളുടെ വിശ്വാസം
കേരളം മുഴുവനും ഒരു ത്രിപുരയായി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്‍ഡിഎ സര്‍ക്കാരിനെയാണ് ഇന്ന് ജനങ്ങള്‍ക്ക് വിശ്വാസം. മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരും അമ്മമാരും വിദ്യാര്‍ഥികളും ദിവസേനെ എന്‍ഡിഎയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
അതുകൊണ്ട് തന്നെ ഇടത്-വലത് മുന്നണികള്‍ തകരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കളമശേരി ഏറ്റവും കൂടുതല്‍ കമ്പനികളുള്ള മണ്ഡലമാണ്. കമ്പനി പ്രവര്‍ത്തകരോടൊക്കെ സംസാരിച്ചു. ഇവിടെ ഭരണം പിടിക്കും.
കെപിസിസി അംഗവും ബിജെപിയിലേക്ക്
മറ്റ് പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ ബിജെപിയിലേക്ക് വന്നത് വോട്ടായി മാറും. ഇനി വരുന്ന ഓരോ ദിവസവും ഇങ്ങനെ വന്നു കൊണ്ടിരിക്കും. ഒരുപാട് സാധാരണക്കാര്‍ ആത്മാര്‍ഥമായാണ് പാര്‍ട്ടിയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. എംഎല്‍എമാര്‍ വരെ ഈ പ്രസ്ഥാനത്തെ വിശ്വസിച്ചു വന്നു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കെപിസിസി അംഗമായ ഒരു വനിത എന്നോട് സംസാരിച്ചിരുന്നു, ബിജെപിയിലേക്ക് വരാന്‍ തയാറാണ് എന്ന് പറഞ്ഞു കൊണ്ട്. അതുപോലെ ഓരോ ദിവസവും നേതാക്കള്‍ എത്തും. വിദ്യാഭ്യാസവും അറിവും ഉള്ളവരും ഉന്നത പദവിയില്‍ ഇരിക്കുന്നവരും ബിജെപിയിലേക്ക് വരുന്നുണ്ട്. സെന്‍കുമാര്‍, ശ്രീലേഖ, ജേക്കബ് തുടങ്ങിയ ഡിജിപിമാര്‍ വന്നു. ഡിജിപിമാര്‍ റിട്ടയേര്‍ഡ് ആകുമ്പോള്‍ ആദ്യം തന്നെ എന്‍ഡിയിലേക്കാണ് വരുന്നത്.
ഡീല്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍
യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് ശരിക്കും ഡീല്‍ നടക്കുന്നത്. അല്ലാതെ ബിജെപി ആയിട്ട് ഡീല്‍ ഒന്നും നടക്കുന്നില്ല. കൊടുങ്ങല്ലൂരില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ബിജെപിയെ അകറ്റി നിര്‍ത്താനായി ഇവര്‍ ഒന്നായി. ട്വന്റി20യെ അകറ്റി നിര്‍ത്താനായി മറ്റെല്ലാ പാര്‍ട്ടികളും ഒന്നിച്ചു നിന്നു കൊണ്ട് മത്സരിച്ചു.
എല്‍ഡിഎഫിനെയും യുഡിഎഫിനെയും സംബന്ധിച്ച് ഒന്നിക്കേണ്ടവരാണ്. ഭാവിയില്‍ ഇവര്‍ രണ്ടു പേരും ചേര്‍ന്ന ഇന്ത്യാസഖ്യമാണ് ഇവിടെ വരിക. ത്രിപുരയില്‍ വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 49 സീറ്റില്‍ ഇന്ത്യാസംഖ്യത്തെ പരാജയപ്പെടുത്തി കൊണ്ട് അധികാരത്തില്‍ വന്നു. അതുപോലെ 140 സീറ്റുകളില്‍ എന്‍ഡിഎ അധികാരത്തില്‍ വരും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
പ്രാധാന്യം ശുചിത്വത്തിന്
ബിജെപി ശുചിത്വത്തിനാണ് പ്രാഥമിക പരിഗണന നല്‍കുന്നത്. പെരിയാറിലെ വെള്ളം രണ്ടു നിറത്തിലാണ് ഇപ്പോള്‍ കാണാന്‍ കഴിയുക. മലിനമായ വെള്ളം പോലും കമ്പനികളില്‍ നിന്നും ഒഴുക്കി വിടുന്നുണ്ട്. ലൈസന്‍സ് കൊടുക്കുമ്പോള്‍ അതില്‍ വെള്ളം ചേര്‍ത്തു നല്കുന്ന പരിപാടിയാണിത്.
കുടിവെള്ളമാണ് മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യം. അതിനു വേണ്ടി പെരിയാര്‍ ശുചീകരിക്കും. ഇപ്പോള്‍ വ്യവസായ മേഖലകള്‍ എല്ലാം നശിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെ വ്യവസായവും കച്ചവടവും എല്ലാം വന്നാലാണ് നാട് നന്നാവുകയുള്ളു. പ്ലസ്ടു കഴിഞ്ഞാല്‍ നമ്മുടെ കുട്ടികള്‍ ഇവിടെ ഇല്ല.
കോട്ടയത്ത് എന്‍ഡിഎയുടെ ചാര്‍ജ് ഉണ്ടായപ്പോള്‍ കണ്ടത് അവിടെ 25,000 വീടുകളാണ് അടച്ചിട്ടിരിക്കുന്നത്. നമ്മുടെ കുട്ടികളെ ഇവിടെ തന്നെ പഠിപ്പിക്കാനുള്ള നല്ല സാഹചര്യം മോദിജി ഉണ്ടാക്കുന്നുണ്ട്. ഇവിടുത്തെ വ്യവസായത്തെ തമിഴ്നാട് മാതൃകയില്‍ കേന്ദ്ര സര്‍ക്കാര്‍ പുനഃസ്ഥാപിക്കും. ഡിഎംകെയോ കോണ്‍ഗ്രസോ തമിഴ്നാട്ടില്‍ ഏത് സര്‍ക്കാരും ആകട്ടെ.
വികസനം ഉണ്ടെങ്കില്‍ അത് നമ്മുടെ നാട്ടിലും നടപ്പിലാക്കേണ്ടേ. അതോടൊപ്പം തന്നെ നമ്മുടെ കുട്ടികളെ ഇവിടെ തന്നെ സംരക്ഷിക്കുന്ന വലിയ പ്രവര്‍ത്തനം ഐടി മേഖലയില്‍ ഉണ്ടാക്കിയ പുരോഗതി പോലെ തന്നെ നടത്തും. എല്ലാം നടപ്പിലാക്കാന്‍ കമ്മിഷന് വാങ്ങി പോയതു കൊണ്ട് മാത്രം കാര്യമില്ല. എല്ലാം നടപ്പിലാക്കേണ്ടേ.
മോദിജി രാപകല്‍ ഇല്ലാതെ ഓടുകയല്ലേ. ഉറക്കമില്ലാതെ, ശരീരം മറന്നു കൊണ്ട് പ്രവര്‍ത്തിക്കുകയാണ്. അതുപോലെയാകണം രാഷ്ട്രീയ പ്രവര്‍ത്തനം. അല്ലാതെ നമ്മുടെ കുടുംബം വളരാനുള്ള പ്രവൃത്തിയാകരുത്. ഇ.കെ. നായനാര്‍, എ.കെ.ജി, കെ. കരുണാകരന് ഒക്കെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവരാണ്. എന്നാല്‍ ഇപ്പോഴുള്ള മന്ത്രിമാര്‍ ഒന്നും പണിയെടുത്ത് ജീവിച്ചിട്ടില്ല. ഇന്ന് അവരുടെ സമ്പത്ത് എന്താണ് നോക്കിയേ.
കേരളത്തില്‍ ഭരിക്കാനുള്ള സീറ്റുകള്‍ ബിജെപി നേടും
ബിജെപിക്ക് വലിയ പ്രചാരണ തന്ത്രങ്ങള്‍ ഇല്ല. ജനങ്ങളിലേക്ക് ബൂത്ത് തലത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ തന്നെ ആവേശമാണ്. അമ്മമാര്‍ക്ക്, വിദ്യാര്‍ഥികള്‍ക്ക് ഒക്കെ ആവേശമാണ്. ഭയം മാറി. ഇന്ന് മോദിജിയുടെ വികസനത്തിന്റെ പ്രഭാവം എല്ലാ കുടുംബങ്ങളിലും ഉണ്ട്.
പറവൂര്‍ മണ്ഡലത്തിലെ ചെട്ടിക്കാട് പള്ളിയിലേക്കുള്ള പാലം ഓരോ എംഎല്‍എമാര്‍ വന്നിട്ടും കല്ലിട്ട് കല്ലിട്ട് പോവുകയാണ്. ഇന്ന് അതു മുളയ്ക്കുമെന്ന സ്ഥിതിയിലാണ്. അതുപോലെ കല്ല് ഇട്ടിട്ടുള്ള സ്ഥിതി എല്ലായിടത്തുമുണ്ട്.
Kerala
തൃശൂർ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും. പാലക്കാട്-തൃശൂർ ജില്ലകളിലായി പ്രധാനമന്ത്രി രണ്ട് പരിപാടികളിൽ പങ്കെടുക്കും.
ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് രണ്ടോടെ പാലക്കാട് നടക്കുന്ന എൻഡിഎ പൊതുസമ്മേളനത്തിലാണ് ആദ്യം പങ്കെടുക്കുക. തുടർന്ന് വൈകിട്ട് നാലോടെ തൃശൂർ സ്വരാജ് റൗണ്ടിലെ റോഡ് ഷോയിലും പങ്കെടുക്കും.
ഏപ്രിൽ മൂന്നിന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായും പ്രധാനമന്ത്രിയെത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ടാംഘട്ടത്തിൽ തിരുവനന്തപുരത്തും ആലപ്പുഴയിലും പ്രചാരണം നടത്തും.
District News
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ പരിശോധന ശക്തമാക്കിയിരിക്കെ, രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 6,89,000 രൂപ സ്റ്റാറ്റിക് സർവൈലൻസ് ടീം പിടിച്ചെടുത്തു.
വിവിധ മണ്ഡലങ്ങളിൽ നടത്തിയ പരിശോധനയിലാണ് തുക കണ്ടെടുത്തത്. കോങ്ങാട് മണ്ഡലത്തിൽ നിന്ന് എസ്എസ്ടി (3) നടത്തിയ പരിശോധനയിൽ 4,19,000 രൂപയാണ് കണ്ടെടുത്തത്. മണ്ണാർക്കാട് മണ്ഡലത്തിലെ മട്ടത്തുകാട് ചെക്ക്പോസ്റ്റിൽ നിന്ന് ഒരു ലക്ഷം രൂപയും ചിറ്റൂരിൽ നിന്ന് 1,70,000 രൂപയും പിടിച്ചെടുത്തു.
ജില്ലയിൽ 12 മണ്ഡലങ്ങളിലായി 38 ടീമുകൾ 24 മണിക്കൂറും നിരീക്ഷണം കർശനമായി തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പണം, മദ്യം, മറ്റ് സമ്മാനങ്ങൾ എന്നിവ നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് തടയുക, നിയമവിരുദ്ധമായ ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും കടത്ത് തടയുക എന്നിവയാണ് ഈ സ്ക്വാഡുകളുടെ പ്രധാന ചുമതല.
തിരഞ്ഞെടുപ്പ് കാലയളവിൽ വോട്ടർമാരെയോ മറ്റ് വ്യക്തികളെയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്ന എല്ലാ നീക്കങ്ങളും തടയാൻ സ്ക്വാഡുകൾക്ക് കർശന നിർദേശം നൽകിയതായി സ്ക്വാഡുകളുടെ ജില്ലാതല ഏകോപന ചുമതലയുള്ള ചെലവ് നിരീക്ഷണ നോഡൽ ഓഫീസറായ ജില്ലാ ഫിനാൻസ് ഓഫീസർ അറിയിച്ചു.
Kerala
കൊച്ചി: കേരളത്തിലെ കനത്ത ചൂടില്‍ തെരഞ്ഞെടുപ്പ് ചൂടിനും കാഠിന്യം ഏറിയിരിക്കുകയാണ്. ഭരണ തുടര്‍ച്ചയ്ക്കും ഭരണപക്ഷത്തെ മുട്ടുകുത്തിക്കാനുമുള്ള കൊണ്ടു പിടിച്ച പ്രചാരണ തിരക്കിലാണ് പ്രമുഖ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും.
നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിനം വ്യാഴാഴ്ച ആയതിനാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം തെളിയുക വ്യാഴാഴ്ചയാണ്. എന്നാല്‍ ഇതില്‍ സ്ത്രീകളുടെ പങ്ക് വളരെ പിന്നിലാണ്. പ്രമുഖ പാര്‍ട്ടികള്‍ക്ക് പോലും ചുരുക്കം വനിതാ സ്ഥാനാര്‍ഥികള്‍ മാത്രമാണുള്ളത്.
എറണാകുളം ജില്ലയില്‍ 93 നാമനിര്‍ദേശ പത്രികകളാണ് ആകെ സ്വീകരിച്ചിട്ടുള്ളത്. അതില്‍ വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണം 10 പോലുമില്ല. വിമതരും പ്രമുഖ സ്ഥാനാര്‍ഥികളും അടക്കം ഒമ്പത് വനിതാ സ്ഥാനാര്‍ഥികളാണ് നിലവില്‍ എറണാകുളത്ത് ഉള്ളത്.
ഉമ തോമസ്, അഡ്വ. പുഷ്പ ദാസ്, അഡ്വ. എം.ബി. ഷൈനി, വത്സല പ്രസന്ന കുമാര്‍, അഞ്ജലി നായര്‍, അനിത തോമസ് എന്നിവരാണ് കോണ്‍ഗ്രസ്, സിപിഎം, ബിജെപി, ട്വന്റി 20 പാര്‍ട്ടികള്‍ പ്രഖ്യാപിച്ച പ്രമുഖ സ്ഥാനാര്‍ഥികള്‍. ഇവരെ കൂടാതെ നിത പ്രോമി, വി.സി മിനി, ശാന്തകുമാരി എന്നിവര്‍ വിമത സ്ഥാനാര്‍ഥികളായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
ഉമ തോമസ്: മുന്‍ തൃക്കാക്കര എംഎല്‍എയും ഭര്‍ത്താവുമായിരുന്ന പി.ടി തോമസിന്റെ വിയോഗത്തെ തുടര്‍ന്നാണ് 2022ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉമ തോമസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് എംഎല്‍എ ആകുന്നത്. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ തോമസ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ തൃക്കാക്കര മണ്ഡലത്തില്‍ വനിതകള്‍ തമ്മിലാണ് മത്സരം. സിപിഎം സ്ഥാനാര്‍ഥി അഡ്വ. പുഷ്പ ദാസിനെയാണ് ഉമ തോമസ് നേരിടാന്‍ ഒരുങ്ങുന്നത്.
അഡ്വ. പുഷ്പ ദാസ്: സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗവും മഹിള അസോസിയേഷന് കേന്ദ്ര കമ്മിറ്റി അംഗവുമാണ് പുഷ്പ ദാസ്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും മത്സരിച്ച് ജയിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയായി തീര്‍ന്ന സിപിഎം നേതാവ് സുബ്രഹ്മണ്യന്റെ മകളാണ്. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ സ്ഥാനാര്‍ഥി കൂടിയാണ് പുഷ്പ ദാസ്. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാണ് തൃക്കാക്കരയില്‍ മത്സരിക്കുന്നത്.
അഡ്വ. എം.ബി. ഷൈനി: വൈപ്പിനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് അഡ്വ. എം.ബി. ഷൈനി. എസ്എഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആദ്യ വനിത സെക്രട്ടറിയായിരുന്നു ഷൈനി. ജില്ല പഞ്ചായത്തഅംഗവും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു. മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സിപിഐ എം വൈപ്പിന്‍ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഹൈക്കോടതി അഭിഭാഷകയാണ്.
വത്സല പ്രസന്ന കുമാര്‍: പറവൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് വത്സല പ്രസന്ന കുമാര്‍. പറവൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സണും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഏഴര വര്‍ഷം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ആയിരുന്ന വത്സല ഫെബ്രുവരിയിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്.
25 വര്‍ഷത്തോളം തുടര്‍ച്ചയായി പറവൂര്‍ നഗരസഭ അധ്യക്ഷയായിരുന്നു വത്സല. രണ്ടു തവണ നഗരസഭ അധ്യക്ഷയുമായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായും, എഐസിസി അംഗമായും മഹിള കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷയായും പ്രവര്‍ത്തിച്ചിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വത്സലയുടെ പേര് ചര്‍ച്ച ചെയ്തെങ്കിലും വെട്ടിയിരുന്നു.
അഞ്ജലി നായര്‍: തൃപ്പൂണിത്തുറയിലെ ട്വന്റി 20 സ്ഥാനാര്‍ഥിയായ നടി അഞ്ജലി നായര്‍ക്ക് ഇത് കന്നിയങ്കമാണ്. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. മാര്‍ച്ച് 17ന് ആണ് അഞ്ജലി ട്വന്റി 20 സ്ഥാനാര്‍ഥിയായി സാബു എം. ജേക്കബ് പ്രഖ്യാപിച്ചത്.
അനിത തോമസ്: വൈപ്പിനിലെ ട്വന്റി 20 സ്ഥാനാര്‍ഥിയാണ് നര്‍ത്തകിയും നടിയും സംരംഭകയുമായ അനിത തോമസ്. കൊച്ചി സ്വദേശിനിയും കൊച്ചിന് കോളജ് അലുമ്നി അസോസിയേഷന് രക്ഷാധികാരിയും, സാമൂഹിക പ്രവര്‍ത്തകയുമായ അനിത തോമസ് കഴിഞ്ഞ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്പ്പറേഷന് രവിപുരം ഡിവിഷനില്‍ സ്ഥാനാര്‍ഥിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അനിതയുടെ കന്നി അങ്കമാണിത്.
അതേസമയം, 1957ല്‍ നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ ആറു വനിത എംഎല്‍എമാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കെ.ആര്. ഗൗരിയമ്മയാണ് കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായി ചരിത്രം കുറിച്ചത്. 2021ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച 11 വനിതാ നേതാക്കള്‍ മാത്രമാണ് ഇപ്പോള്‍ നിയമസഭയിലുള്ളത്.
ഇവരില്‍ മൂന്നു പേര് മാത്രമാണ് മന്ത്രിയായത്. 2021ല്‍ 103 വനിത സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെങ്കില്‍ ഇത്തവണ കണക്കുകള്‍ അതിലും താഴെയാണ്. 44 വനിതാ സ്ഥാനാര്‍ഥികള്‍ മാത്രമാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ തന്നെ സ്ത്രീ സ്ഥാനാര്‍ഥികളടെ കുറവ് ചര്‍ച്ചയായിരുന്നു. ഷമ മുഹമ്മദ് അടക്കമുള്ള നേതാക്കള്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. വനിതാ സ്ഥാനാര്‍ഥികള്‍ കുറഞ്ഞതില്‍ തനിക്കും അതൃപ്തിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ്, ബിജെപി പാര്‍ട്ടികളിലും സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്.
കേരളത്തില്‍ മത്സരരംഗത്തുള്ള വനിത സ്ഥാനാര്‍ഥികള്‍ ഇവരൊക്കെ:
1) എം.എല്‍. അശ്വനി (കാസര്‍കോട്, ബിജെപി)
2) പി.കെ ശ്യാമള (തളിപ്പറമ്പ്, സിപിഎം)
3) ജയന്തി രാജന് (കൂത്തുപറമ്പ, മുസ്ലിം ലീഗ്)
4) കെ.കെ ശൈലജ (പേരാവൂര്‍, സിപിഎം)
5) ഉഷ വിജയന് (മാനന്തവാടി, യുഡിഎഫ്)
6) എ.എസ്. കവിത (സുല്‍ത്താന്‍ ബത്തേരി, ബിജെപി)
7) കെ.കെ. രമ (വടകര, ആര്‍എംപിഐ)
8) പി. വസന്ത (നാദാപുരം, സിപിഐ)
9) ഫാത്തിമ തഹ്ലിയ (പേരാമ്പ്ര, മുസ്ലിം ലീഗ്)
10) വിദ്യ ബാലകൃഷ്ണന് (എലത്തൂര്‍, കോണ്‍ഗ്രസ്)
11) നവ്യ ഹരിദാസ് (കോഴിക്കോട് നോര്‍ത്ത്, ബിജെപി)
12) പി. ജിജി (കൊണ്ടോട്ടി, ഐഎന്‍ഡി-സിപിഎം)
13) എം. പദ്മശ്രീ (മഞ്ജേരി, ബിജെപി)
14) അശ്വതി ഗുപ്തകുമാര്‍ (മലപ്പുറം, ബിജെപി)
15) ദീപ പുഴക്കല്‍ (താനൂര്‍, ബിജെപി)
16) പ്രീതി കൊഞ്ചത്ത് (കോട്ടക്ക്,സിപിഎം)
17) കെ. ശാന്തകുമാരി (കോങ്ങാട്, സിപിഎം)
18) കെ.എ. തുളസി (കോങ്ങാട്, കോണ്‍ഗ്രസ്)
19) രേണു സുരേഷ് (കോങ്ങാട്, ബിജെപി)
20) ശോഭ സുരേന്ദ്രന് (പാലക്കാട്, ബിജെപി)
21) ഗീത ഗോപി (നാട്ടിക, സിപിഎം)
22) അതുല്യ ഘോഷ് (കയ്പമംഗലം, ബിജെപി)
23) ആര് ബിന്ദു (ഇരിഞ്ഞാലക്കുട, സിപിഎം)
24) വത്സല പ്രസന്ന കുമാര്‍ (പറവൂര്‍, ബിജെപി)
25) എം.ബി. ഷൈനി (വൈപ്പിന്‍, സിപിഎം)
26) അഞ്ജലി നായര്‍ (തൃപ്പൂണിത്തുറ, ട്വന്റി20)
27) പുഷ്പ ദാസ് (തൃക്കാക്കര, സിപിഎം)
28) ഉമ തോമസ് (തൃക്കാക്കര, കോണ്‍ഗ്രസ്)
29) സംഗീത വിശ്വനാഥന് (ഉടുമ്പന്‍ചോല, ബിഡിജെഎസ്)
30) നിര്‍മല ജിമ്മി (കടത്തുരുത്തി, കേരള കോണ്‍ഗ്രസ് എം)
31) ആതിര ഡി. നായര്‍ (ഏറ്റുമാനൂര്‍, ട്വന്റി20)
32) ദലീമ (അരൂര്‍, സിപിഎം)
33) ഷാനിമോള്‍ ഉസ്മാന് (അരൂര്‍, കോണ്‍ഗ്രസ്)
34) യു. പ്രതിഭ (കായംകുളം, സിപിഎം)
35) വീണ ജോര്‍ജ് (ആറന്മുള, സിപിഎം)
36) എം.എസ്. താര (കരുനാഗപ്പള്ളി, സിപിഐ)
37) ആയിഷ പോറ്റി (കൊട്ടാരക്കര, കോണ്‍ഗ്രസ്)
38) ചിഞ്ചുറാണി (ചടയമംഗലം, സിപിഐ)
39) ബിന്ദു കൃഷ്ണ (കൊല്ലം, കോണ്‍ഗ്രസ്)
40) എസ്. സ്മിത (വര്‍ക്കല, ബിജെപി)
41) ഒ.എസ്. അംബിക (ആറ്റിങ്ങല്‍, സിപിഎം)
42) രമ്യ ഹരിദാസ് (ചിറയിന്‍കീഴ്, കോണ്‍ഗ്രസ്)
43) ആര്. ശ്രീലേഖ (വട്ടിയൂര്‍ക്കാവ്, ബിജെപി)
44) അനിത തോമസ് (വൈപ്പിന്‍, ട്വന്റി20)
Kerala
കോട്ടയം: മുന്‍ നിയമസഭാംഗങ്ങളായ മൂന്നു പേരുടെ മക്കളാണു പാലായില്‍ പോരിനിറങ്ങുന്നത്. കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി, മാണി സി. കാപ്പന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. മറ്റൊരു മണ്ഡലത്തിലുമില്ല ഈ കൗതുകം.
മന്ത്രിയായും എംഎല്‍എയായും അരനൂറ്റാണ്ട് കാലം പാലായെ പ്രതിനിധീകരിച്ച കെ.എം. മാണിയുടെ വിജയം തുടരാന്‍ കഴിഞ്ഞ തവണ മകന് ജോസ് കെ. മാണിയ്ക്കു കഴിഞ്ഞില്ല. അന്ന് മാണി സി. കാപ്പനോട് തോറ്റത് 15,386 വോട്ടുകള്‍ക്ക്. ഇക്കുറി മണ്ഡലം തിരിച്ചു പിടിക്കുമെന്ന വാശിയിലാണ് ജോസ് ഇടതുപക്ഷത്തിനൊപ്പം രണ്ടാം അങ്കത്തിനിറങ്ങുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പനും ശക്തമായ രാഷ്ട്രീയ കുടുംബാടിത്തറയുണ്ട്. പിതാവ് ചെറിയാന് ജെ. കാപ്പന് കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ - തിരുക്കൊച്ചി നിയമസഭകളില്‍ അംഗവുമായിരുന്നു.
2006 മുതല്‍ പാലായില്‍ ഇടതുസ്ഥാനാര്‍ഥിയായിരുന്ന മാണി സി. കാപ്പന് ആദ്യം ജയിക്കുന്നത് കെ.എം. മാണിയുടെ നിര്യാണത്തോടെ 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ്. ഹാട്രിക് ലക്ഷ്യമിട്ടാണ് കാപ്പന്റെ മത്സരം.
നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുന്ന ഷോണ്‍ ജോര്‍ജ് ഏഴു തവണ പൂഞ്ഞാര്‍ എംഎല്‍എയായ പി.സി. ജോര്‍ജിന്റെ മകനാണ്. 2016ല്‍ പി.സി. ജോര്‍ജ് ചരിത്രഭൂരിപക്ഷം നേടി ഒറ്റയ്ക്കും ജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ തോറ്റെങ്കിലും ഇക്കുറി ബിജെപി സ്ഥാനാര്‍ഥിയാണ് ജോര്‍ജ്. അച്ഛനും മകനും സ്ഥാനാര്‍ഥിയെന്ന പ്രത്യേകതയുമുണ്ട്.
Kerala
കൊച്ചി: പ്രേമം സിനിമയിലൂടെ യുവ ശ്രദ്ധ ആകര്‍ഷിച്ച പ്രേമം പാലത്തില്‍ കളമശേരി മണ്ഡലം സ്ഥാനാര്‍ഥി പി. രാജീവിന്റെ യുവനടത്തം. പ്രേമം സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന് സിജു വിത്സനും രാജീവിനൊപ്പം യുവനടത്തത്തില് പങ്കുചേര്‍ന്നു. പാലത്തിന്റെ ടൂറിസ സാധ്യത എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് നോക്കുന്നതെന്ന് പി. രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രേമം പാലം യുവാക്കളെ സ്വാധീനിച്ച ഒന്നാണ്. അതിന്റെ ടൂറിസ സാധ്യത എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നോക്കുന്നുണ്ട്. കളമശേരി മണ്ഡലത്തിലെ ക്ഷേത്രങ്ങള്‍, പള്ളികള്‍, ആയിരം വര്‍ഷത്തോളം പഴക്കമുള്ള സാധനങ്ങള്‍ എല്ലാം ചേര്‍ത്തൊരു ടൂറിസം സര്‍ക്യൂട്ട് തയാറാക്കിക്കൊണ്ടിരിക്കുകയാണ്.
ഏലൂരില്‍ വാട്ടര്‍ ടൂറിസം ഉണ്ട്, കരുമാലൂര്‍ പഞ്ചായത്തില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന്റെ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. അതുപോലെ പുതിയ തലമുറ പലരും ഇവിടെ വന്ന് പാലത്തില്‍ സമയം ചിലവഴിക്കുന്നുണ്ട്. പാലം സഞ്ചാരത്തിന് ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ഇറിഗേഷന്റെ കൈയിലാണ്. അവരോടു കൂടി ചര്‍ച്ച ചെയ്താണ് പുതിയൊരു പദ്ധതി കഴിഞ്ഞ ബജറ്റില്‍ രൂപകല്‍പ്പന ചെയ്തത്.
അത് മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഒരു മോഡല്‍ ആയിരിക്കണം. ജെന്‍ സി ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം അറിയാനായാണ് യുവനടത്തം സംഘടിപ്പിച്ചത്. ഇത് എങ്ങനെയൊക്കെ മാറ്റി തീര്‍ക്കണമെന്ന് ചെറുപ്പക്കാരുടെ ഇടയില്‍ നിന്നും വരും. ചെറുപ്പക്കാര്‍ നമ്മുടെ ഒപ്പമാണ് എന്ന് പി. രാജീവ് പറഞ്ഞു.
തന്റെ രാഷ്ട്രീയത്തെ കുറിച്ച് നടന് സിജു വിത്സനും സംസാരിച്ചു. എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. നന്നായിട്ട് പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടികള്‍ വിജയിക്കട്ടെ എന്നാണ് പറയാനുള്ളത്. മത്സരരംഗത്തുള്ള നടന്മാര് നല്ല പ്രവര്‍ത്തനം നടത്തുകയാണെങ്കില്‍ അവരും വിജയിക്കട്ടെ എന്നും സിജു വിത്സന് പറഞ്ഞു.
Kerala
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും സോഷ്യൽ മീഡിയ പോരുകളിലേക്കും വഴിമാറുന്ന ഈ കാലത്ത്, അരൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു ലാൻഡ്മാസ്റ്റർ കാർ രണ്ട് സഹോദരങ്ങളുമായി നടത്തിയ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ കഥയുണ്ട്.
രാഷ്ട്രീയ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ പോരാടുമ്പോഴും, ഒരു കാറിൽ ഒന്നിച്ചു യാത്ര ചെയ്ത സഹോദരങ്ങളായ രണ്ടു സ്ഥാനാർഥികൾ ആയിരുന്നു എഴുപുന്ന പാറായി പി.വി. അവിര തരകനും സഹോദരൻ പി.വി. വർക്കി തരകനും.
ഒരു ലാൻഡ്മാസ്റ്റർ, രണ്ടു രാഷ്ട്രീയം
1954ലെ തിരു-കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിലാണ് കേരള രാഷ്ട്രീയത്തിലെ ഈ അപൂർവ നിമിഷങ്ങൾ അരങ്ങേറിയത്. കമ്യൂണിസ്റ്റ് സ്വതന്ത്രനായി അവിര തരകൻ മത്സരിക്കുമ്പോൾ എതിരാളി സഹോദരനും കോൺഗ്രസ് സ്ഥാനാർഥിയുമായ പി.വി. വർക്കി തരകനായിരുന്നു. പ്രചാരണത്തിനായി ഇരുവരും ഒരുമിച്ചാണ് വീട്ടിൽ നിന്നിറങ്ങുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട 'ലാൻഡ്മാസ്റ്റർ' കാറിൽ. പകൽ മുഴുവൻ ഇരുവരും തങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ പാർട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ നടത്തും. നീണ്ട പ്രചാരണം കഴിഞ്ഞ് രാത്രി ഇതേ കാറിൽത്തന്നെ സഹോദരങ്ങൾ തിരികെ വീട്ടിലെത്തുമായിരുന്നു.
വോട്ടുകണക്കിലെ ആവേശം
വാശിയേറിയതായിരുന്നു ആ പോരാട്ടമെന്ന് വോട്ടുകണക്കുകൾ വ്യക്തമാക്കുന്നു. 11,504 വോട്ടുകൾ നേടി അവിര തരകൻ വിജയിച്ചപ്പോൾ, വർക്കി തരകൻ 10,832 വോട്ടുകളുമായി തൊട്ടുപിന്നാലെ ഉണ്ടായിരുന്നു. വെറും 672 വോട്ടായിരുന്നു അവിരയുടെ ഭൂരിപക്ഷം.
Kerala
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സർക്കാരിന്റെ പരാജയം സുനിശ്ചിതമാണെന്നും യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ എംപി.
സംസ്ഥാന സർക്കാരിന്റെ ഭരണം എല്ലാ മേഖലകളിലും വൻ പരാജയമാണ്. അഴിമതി കണ്ട് മടുത്ത പൊതുജനം ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ചവറ്റുകുട്ടയിൽ എറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെടുമങ്ങാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി മീനാങ്കൽ കുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശി തരൂർ.
നെടുമങ്ങാട് എംഎൽഎയും മന്ത്രിയുമായ ജി.ആർ. അനിൽ എല്ലാ അർഥത്തിലും പരാജയമാണെന്നും പൊള്ളയായ വാഗ്ദാനങ്ങൾ നൽകി അദ്ദേഹം ജനങ്ങളെ പറ്റിക്കുകയാണെന്നും തരൂർ പറഞ്ഞു. ഇതിനെല്ലാം വോട്ടിലൂടെ മറുപടി നൽകി മീനാങ്കൽ കുമാറിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
കെപിസിസി, ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത്, വാർഡ് തലത്തിലുള്ള ഭാരവാഹികളും പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുത്തു.
Kerala
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് അവളോടൊപ്പമല്ല അവന്മാര്ക്കൊപ്പം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നാട് മുഴുവന്‍ വ്യഭിചരിച്ചു നടന്നവനെ പ്രതിപക്ഷ നേതാവ് പിന്തുണച്ചു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്.
സംവിധായകന് പി.ടി. കുഞ്ഞുമുഹമ്മദിനെതിരേയുള്ള പരാതി പൂഴ്ത്തിവച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട പിണറായി വിജയന് ഇപ്പോഴത്തെ പ്രശ്നം കുടുംബപ്രശ്നമായി ഒതുക്കി. സ്ത്രീകളെ അപമാനിച്ചവരുടെ കൂടെയാണ് മുഖ്യമന്ത്രി. ചങ്കുപൊട്ടിയാണെങ്കിലും കര്‍ക്കശമായി തീരുമാനം എടുത്തയാളാണ് താനെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പറയാതെ വി.ഡി. സതീശന് വ്യക്തമാക്കി.
'നാട് മുഴുവന്‍ വ്യഭിചരിച്ചു നടന്നവനെ പ്രതിപക്ഷ നേതാവ് പിന്തുണച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വയം കണ്ണാടി നോക്കിയാല്‍ മതി പിണറായി വിജയന്. അപ്പോഴാണ് പി.ടി കുഞ്ഞുമുഹമ്മദിന് എതിരായ പരാതി പോലീസിന് കൊടുക്കാതെ പൂഴ്ത്തിവച്ച മുഖ്യമന്ത്രിയുടെ മുഖം അദ്ദേഹം കാണുകയുള്ളു. കൊല്ലം എംഎല്‍എയ്ക്ക് എതിരായി ഏക്ഷേപം വന്നിട്ടുണ്ട്. ഒരു അച്ചടക്ക നടപടി പോലും എടുക്കാത്ത പാര്‍ട്ടി നേതാവായ പിണറായി വിജയന്റെ മുഖവും അദ്ദേഹത്തിന് കണ്ണാടിയില്‍ കാണാം.'- സതീശൻ പറഞ്ഞു.
കേരള രാഷ്ട്രീയത്തില്‍ കര്‍ക്കശമായ തീരുമാനം എടുത്തയാളാണ് ഞാന്‍. എന്റെ ചങ്കു പൊട്ടിയിട്ടുണ്ട്. എങ്കിലും കര്‍ക്കശമായ തീരുമാനം എടുത്തു. 2013ല്‍ ഗണേഷ് കുമാറുമായി ബന്ധപ്പെട്ടൊരു പ്രശ്നം ഉണ്ടായി. എല്ലാവരും പറഞ്ഞു കുടുംബ പ്രശ്നമാമെന്ന്.
അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് ഉമ്മന്‍ചാണ്ടിയോട് ഗണേഷിനെ പുറത്താക്കണമെന്ന് പറഞ്ഞു. ഗണേഷിന്റെ രാജി ഉമ്മന്‍ചാണ്ടി എഴുതി വാങ്ങി. ഇപ്പോള്‍ അതിനേക്കാള്‍ വലിയ പ്രശ്നം ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന് ആയതുകൊണ്ട് രാജി വയ്ക്കണ്ട ആവശ്യമില്ല, കുടുംബപ്രശ്നമാണെന്ന് പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
"2013ഉം 2026ഉം ഒന്നു കൂട്ടിവച്ചിട്ട് ഒന്നു കണ്ണാടി നോക്ക്. മിസ്റ്റര്‍ പിണറായി വിജയന്, നിങ്ങള്‍ അവളോടൊപ്പമല്ല, നിങ്ങള്‍ അവന്മാരോടൊപ്പമാണ്. വൃത്തികേട് കാണിക്കുന്ന തോന്നിവാസം കാണിക്കുന്നവരോടൊപ്പമാണ്. അയ്യപ്പന്റെ സ്വര്‍ണം കക്കുന്നവരോടൊപ്പമാണ്. അയ്യപ്പന്റെ വിഗ്രഹം കട്ട, ദ്വാരപാലക ശില്പം വിറ്റ കവര്ച്ചക്കാരൊപ്പമാണ് നിങ്ങള്‍. സ്ത്രീകളെ അപമാനിച്ചവരുടെ കൂടെയാണ്'- വി.ഡി സതീശന് പറഞ്ഞു.
Kerala
കൊച്ചി: കടുത്ത രാഷ്ട്രീയ പോരിന് തയാറെടുക്കുന്ന കേരളത്തില്‍ കളം നിറഞ്ഞ് അപരന്മാര്. എറണാകുളം ജില്ലയില്‍ മന്ത്രി പി. രാജീവിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമടക്കം അപരന്മാര്. തൃപ്പൂണിത്തുറ, പിറവം, കോതമംഗലം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കും അപരന്മാരുണ്ട്.
കളമശേരിയില്‍ പി. രാജീവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വി. രാജീവ് ആണ് വിമതനായി മത്സരിക്കുന്നത്. എടയാര്‍ സ്വദേശിയായ വി. രാജീവ് പ്രാദേശിക നേതാക്കളോ കുടുംബാംഗങ്ങളോ പോലും അറിയാതെയാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. പത്രിക നല്കിയ ശേഷം രാജീവ് ഫോണ്‍ ഓഫ് ചെയ്ത് മുങ്ങി. എടയാറിലെ മുന്‍ പഞ്ചായത്തംഗമാണ് രാജീവിന്റെ ഭാര്യ ബിന്ദു.
കളമശേരിയിലെ യുഡിഎഫിന്റെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായ വി.ഇ. അബ്ദുള്‍ ഗഫൂറിനെതിരെ ലീഗ് സ്ഥാനാര്‍ഥിയായ വി.കെ അബ്ദുള്‍ അസീസ് രംഗത്തുണ്ട്. ഇതോടെ കളമശേരിയില്‍ രണ്ടു പ്രമുഖ സ്ഥാനാര്‍ഥികള്‍ക്കും അപരന്മാരുണ്ട്. കളമശേരിയില്‍ അപരന്മാരടക്കം 12 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
വി.ഡി. സതീശന് എതിരെ കെ.ബി. സതീശന് എന്ന വിമത സ്ഥാനാര്‍ഥിയാണ് രംഗത്തുള്ളത്. 10 സ്ഥാനാര്‍ഥികളാണ് പറവൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. തൃപ്പൂണിത്തുറയില്‍ കെ.എന്‍. ഉണ്ണികൃഷ്ണന് എതിരേ വിമത സ്ഥാനാര്‍ഥിയായ മറ്റൊരു ഉണ്ണികൃഷ്ണന് രംഗത്തുണ്ട്. 11 സ്ഥാനാര്‍ഥികളാണ് തൃപ്പൂണിത്തുറയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.
പിറവത്ത് കേരള കോണ്‍ഗ്രസ് - എം സ്ഥാനാര്‍ഥി സാബു കെ. ജേക്കബിനെതിരേ സാബു ഇ.കെ എന്ന അപരന് രംഗത്തുണ്ട്. ഒമ്പത് സ്ഥാനാര്‍ഥികളാണ് പിറവത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
കോതമംഗലത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിനെതിരെ പിണ്ടിമന സ്വദേശി ഷിബുവും മറ്റൊരു ഷിബുവും രംഗത്തുണ്ട്. കോതമംഗലത്ത് രണ്ടു അപര സ്ഥാനാര്‍ഥികള്‍ അടക്കം 10 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.
അതേസമയം, നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നല്‍കിയത്. അപരന്മാരെ കണ്ടെത്തി പത്രിക പിന്‍വലിപ്പിക്കുക എന്നത് സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളിയാണ്.
പത്രിക സമര്‍പ്പിച്ച ശേഷം വീട്ടില്‍ നിന്നും മാറി നില്ക്കുന്നതിനാല് ഇവരെ കണ്ടെത്തുക പ്രയാസമായിരിക്കും. മാര്‍ച്ച് 26 വരെയാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള സമയം. ഇതിന് ശേഷമാകും കേരളത്തിലെ യഥാര്‍ഥ മത്സര ചിത്രം തെളിയുക.
Kerala
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നാമനിര്‍ദേശ പത്രികയ്ക്കെതിരെ പരാതി. യഥാര്‍ഥ വരുമാനം കാണിച്ചില്ലെന്ന് ആരോപിച്ച് എല്‍ഡിഎഫും എന്‍ഡിഎയുമാണ് പരാതി നല്‍കിയിരിക്കുന്നത്. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് മുമ്പാണ് പറവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ടൈസണ്‍ മാസ്റ്ററും എന്‍ഡിഎയും പരാതി നല്‍കിയത്.
അഭിഭാഷകനായ വി.ഡി. സതീശന്റെ വരുമാനത്തിന്റെ യഥാര്‍ഥ സ്രോതസ് കാണിച്ചില്ല, ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന്റെ പിഴ അടച്ചതിന്റെ കുടിശികയുടെയും വിവരങ്ങള്‍ കാണിച്ചില്ല, കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം പത്രികയില്‍ കാണിച്ചില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് പരാതി.
പരാതിയില്‍ പെട്ടെന്നുതന്നെ വിശദീകരണം നല്‍കുമെന്നാണ് സതീശന്റെ അഭിഭാഷകര്‍ ഉള്‍പ്പെടെ പറയുന്നത്. വിശദീകരണം കേട്ട ശേഷമാണ് ഇനി സതീശന്റെ പത്രികയുടെ സൂക്ഷ്മപരിശോധന നടക്കുക. വൈകുന്നേരം മൂന്നു മണിയോടെയാകും സൂക്ഷ്മപരിശോധന നടക്കുക.
District News
കോട്ടയം: കടമ്മനിട്ട കവിതയും കാഫ്കയും കമുവും ഒക്കെയായി വിദ്യാര്‍ഥി രാഷ്ട്രീയം കേരളത്തിലെ കലാലയങ്ങളില്‍ നിറഞ്ഞു നിന്ന 1984ല്‍ കോട്ടയം ലോക്സഭ മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ചു വിജയിച്ച മധുരമായ ഓര്‍മകളാണ് വീണ്ടും ഒരു തെരഞ്ഞെടുപ്പു കാലത്ത് സുരേഷ് കുറുപ്പിന്റെ മനസിലുള്ളത്.
എംപിയായി പലവട്ടവും രണ്ടു തവണ ഏറ്റുമാനൂര്‍ എംഎല്‍എയായും കുറുപ്പ് വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗമായി പ്രവര്‍ത്തിക്കുകയാണ് കുറുപ്പ്.
ഇത്തവണയും കോട്ടയം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍ കുറുപ്പിന്റെ പേരുണ്ടായിരുന്നു. കോട്ടയത്തെ ഇടതു സ്ഥാനാര്‍ഥി കെ. അനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും സുരേഷ്കുറുപ്പാണ്. കോട്ടയം തിരുനക്കരയിലെ വീട്ടിലിരുന്ന് പഴയ കാല തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഓര്‍മകള്‍ സുരേഷ്കുറുപ്പ് ദീപിക ഓണ്‍ലൈനുമായി പങ്കുവച്ചപ്പോള്‍...
കോട്ടയം സിഎംഎസ് കോളജിലെ പഠനത്തിനു ശേഷം എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന സമയത്താണ് 28 വയസുള്ള സുന്ദരനും സുമുഖനുമായ താടി വളര്‍ത്തിയ വിദ്യാര്‍ഥി യുവ തലമുറയുടെ ഹരമായിരുന്ന സുരേഷിനെ സിപിഎം കോട്ടയത്ത് അങ്കത്തിനിറക്കുന്നത്. സുരേഷ് കുറുപ്പിന്റെ സൗന്ദര്യവും സൗമ്യമായ നേതൃത്വവുമായിരുന്നു സിപിഎമ്മിനെ ഇതിനു പ്രേരിപ്പിച്ചതെന്ന് അന്ന് സംസാരമുണ്ടായിരുന്നു.
വലതുപക്ഷ കോട്ടയായിരുന്ന കോട്ടയം പിടിച്ചെടുക്കുക എന്നതായിരുന്നു പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം. കേരള കോണ്‍ഗ്രസിലെ സ്കറിയ തോമസായിരുന്നു എതിരാളി. സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ വിജയ പ്രതീക്ഷ തീര്‍ത്തും ഇല്ലായിരുന്നു. എന്നാല്‍ അവസാനമായപ്പോഴേക്കും വിജയം ഉറപ്പായിരുന്നു. വിജയിക്കുമെന്ന ആത്മവിശ്വാസവും കൂട്ടായ പ്രവര്‍ത്തനവുമാണ് വിജയത്തിന്റെ രഹസ്യമെന്ന് സുരേഷ്കുറുപ്പ് പറഞ്ഞു.
അധ്യാപകര്‍ ഇറക്കിയ പ്രസ്താവന
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിഎംഎസ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന തനിക്കുവേണ്ടി കോളജിലെ 56 അധ്യാപകര്‍ ചേര്‍ന്നിറക്കിയ പ്രസ്താവന ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. സിഎംഎസ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന സുരേഷ്കുറുപ്പിനെ കക്ഷി രാഷ്ട്രീ ഭേദമന്യേ എല്ലാവരും പിന്തുണയ്ക്കണമെന്നായിരുന്നു കല്ലച്ചില്‍ അടിച്ചിറക്കിയ പ്രസ്താവനയുടെ ഉള്ളടക്കം
ഈ പ്രസ്താവനയായിരുന്നു തന്റെ വിജയത്തിന്റെ പ്രധാന ഘടകമെന്നും പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പു വിജയത്തിലും തന്റെ ഗുരുഭൂതര് ചേര്‍ന്നിറക്കിയ ഈ പ്രസ്താവന ശക്തിയുണ്ടായിട്ടുണ്ടെന്നും സുരേഷ്കുറുപ്പ് ഓര്‍ക്കുന്നു. ആദ്യ തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക തന്നതും കോളജിലെ അധ്യാപകരായിരുന്നു.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോസ്റ്റര്‍
സിപിഎം സ്ഥാനാര്‍ഥിയുടെ ഫോട്ടോ പതിച്ച ആദ്യ തെരഞ്ഞെടുപ്പു പോസ്റ്റര്‍ സുരേഷ് കുറുപ്പിന്റേതായിരുന്നു. അതിനു മുമ്പ് സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും മാത്രം അടിച്ചിരുന്ന പോസ്റ്ററുകളായിരുന്നു പ്രചാരണത്തിന് ഉപയോഗിച്ചിരുന്നത്. സുഹൃത്തുക്കളും മറ്റും ഫോട്ടോ പതിച്ച പോസ്റ്റര്‍ അടിക്കണമെന്ന് നിര്‍ബന്ധിച്ചു. അങ്ങനെയാണ് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ അടിച്ചതെന്ന് കുറുപ്പ് ഓര്‍ക്കുന്നു.
ഫോട്ടോ പതിച്ചുള്ള പോസ്റ്റര്‍ കോട്ടയത്തിന്റെ മതിലുകളിലും ചുവരുകളിലും നിറഞ്ഞതോടെ വളരെ ആവേശമാണ് പ്രചരണരംഗത്തുണ്ടായത്. തന്റെ അധ്യാപകന്റെ മകനായിരുന്ന എസ്. രാജേന്ദ്രനായിരുന്നു പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. അന്നു വിജയിച്ചില്ലായിരുന്നെങ്കില്‍ ഫോട്ടോ പതിച്ചതിനു പാര്‍ട്ടിയില്‍ നിന്നും ചിലപ്പോള്‍ നടപടിയുണ്ടായേനെയെന്നും കുറുപ്പ് ഓര്‍ക്കുന്നു.
തെരഞ്ഞെടുപ്പുവേളയിലെ എല്ലാ പുതുമകള്‍ക്കും തുടക്കമിട്ടതും ആദ്യ തെരഞ്ഞെടുപ്പായിരുന്നു. പ്രചാരണത്തിനു ക്രിസ്മസ് കാര്‍ഡ് അടിച്ചിറക്കിയതും കുറുപ്പായിരുന്നു. ഓറഞ്ചു നിറത്തിലുള്ള കാര്‍ഡില്‍ ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍. എന്ന് നിങ്ങളുടെ സ്വന്തം സുരേഷ് കുറുപ്പ് എന്നെഴുതിയ കാര്‍ഡുകള്‍ എല്ലാ വീടുകളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിച്ചു.
അവല് നനച്ചതും വാട്ടുകപ്പ വേവിച്ചതും
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പദവിയിലിരുന്നു മത്സരിച്ചതിനാല്‍ മുഴുവന്‍ ജില്ലകളില്‍ നിന്നുമുള്ള എസ്എഫ്ഐയുടെ വിദ്യാര്‍ഥികള്‍ പ്രചാരണത്തിനെത്തിയിരുന്നു. വിദ്യാര്‍ഥി സ്ക്വാഡ് എന്ന രീതിയിലുള്ള പ്രവര്‍ത്തനത്തിനു തുടക്കമിട്ടതും എന്റെ തെരഞ്ഞെടുപ്പിലായിരുന്നു.
എസ്എഫ്ഐയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.പി. ജോണ്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് തോമസ് ഐസക് എന്നിവരായിരുന്നു സ്ക്വാഡിനു ചുക്കാന്‍ പിടിച്ചത്. അന്ന് പാലാക്കാടു നിന്നെത്തിയ വിദ്യാര്‍ഥി സംഘത്തിലുണ്ടായിരുന്ന സാവിത്രിയുമായി പ്രണയത്തിലാകുകയും പിന്നീട് ജീവിതസഖിയാക്കുകയും ചെയ്തു.
വിദ്യാര്‍ഥി സ്ക്വാഡിലുണ്ടായിരുന്നവര്‍ക്ക് പാര്‍ട്ടി നേതാക്കളുടെ വീടുകളിലായിരുന്നു ഭക്ഷണം. വാട്ടുകപ്പ തെകത്തിയെടുത്തതും അവല് നനച്ചതുമായിരുന്നു ഭക്ഷണം. തേങ്ങയും ശര്ക്കരയുമൊക്കെയിട്ട് നനച്ചെടുത്ത അവലും കടുംകാപ്പിയും കഴിച്ചാല്‍ പിന്നെ വിശപ്പ് അറിയില്ല. ചില വീടുകളില്‍ കപ്പയും ചമ്മന്തിയും ഉണ്ടാക്കി വയ്ക്കുമായിരുന്നു.
പണ്ടു കാലത്ത് കൊടിനാട്ടുക എന്നതായിരുന്നു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ ആദ്യം ചെയ്തിരുന്നത്. കവലകള്‍ തോറും ഏറ്റവും ഉയരത്തില്‍ കൊടിമരങ്ങള്‍ നാട്ടും. പനയുടെ മുകളില്‍ തെങ്ങുംകെട്ടിയും തെങ്ങിന്റെ മുകളില്‍ കവുങ്ങുകെട്ടിയുമാണ് ഉയരത്തില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത്. ഞായറാഴ്ചകളില്‍ വലിയ ആര്‍പ്പു വിളികളോടെ കൊട്ടും കുരവയുമൊക്കെയായിട്ടാണ് കൊടിഉയര്‍ത്തല്‍.
മഞ്ഞളും ചുണ്ണാമ്പും കലക്കി അതില്‍ തുണി മുക്കിയാണ് ചുവന്ന കൊടി ഉണ്ടാക്കിയിരുന്നത്. അതേ പോലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ പഴയ നോട്ടു ബുക്കുകള്‍ ചെറിയ കഷണങ്ങളാക്കി നൂലില്‍ തുന്നിയാണ് തോരണമാക്കിയിരുന്നത്.
കര്‍ഷകതൊഴിലാളിയുടെ പത്തു രൂപ
നിയോജക മണ്ഡലം തലത്തിലുള്ള പര്യടനത്തിനു ശേഷം അപ്പര്‍കുട്ടനാട് മേഖലയിലെ ആളുകളെ കാണുന്നതിനായി കാഞ്ഞിരത്തു നിന്നും തിരുവാര്‍പ്പിലേക്ക് ബോട്ടിലൂടെ പര്യടനം നടത്തുന്ന വേളയില്‍ തിരുവാര്‍പ്പ് ഭാഗത്ത് എത്തിയപ്പോള്‍ പാടത്ത് തൊഴിലാളികള്‍ നെല്ലു കൊയ്യുന്നതു കണ്ടു.
തൊഴിലാളികളോട് വോട്ട് അഭ്യര്‍ഥിക്കുന്നതിനായി ബോട്ടില്‍ നിന്നിറങ്ങി പാടത്ത് എത്തിയപ്പോള്‍ കൊയ്തു കൊണ്ടിരുന്ന ഒരു തൊഴിലാളി സ്ത്രീ തന്റെ മടിക്കുത്തില്‍ നിന്നും കീറിപ്പറിഞ്ഞ് വിയര്‍പ്പുതുളളികള്‍ വീണു നനഞ്ഞ ഒരു പത്തു രൂപ എടുത്ത് എന്റെ കൈയില്‍ തന്നിട്ടു പറഞ്ഞു: "ഇതു മാത്രമേ എന്റെ കൈയിലുള്ളു'.
വികാരനിര്‍ഭാരമായി കര്‍ഷക തൊഴിലാളിയായ ആ സ്ത്രീ ഇതുപറഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞു പോയി. ഞാന്‍ ആ പത്തു രൂപ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. എന്റെ ഇതുവരെയുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിലെ മറക്കാനാവാത്ത അനുഭവമാണിത്.
District News
കോട്ടയം: വോട്ടുയാത്ര എത്തി നില്‍ക്കുന്നത് ഏറ്റുമാനൂര്‍ മണ്ഡലത്തിലാണ്. ആര്‍പ്പൂക്കര വാര്യമുട്ടത്ത് എത്തുമ്പോള്‍ പാടത്തോടു ചേര്‍ന്ന് റോഡിനു സമീപത്തുളള സ്മൃതി മണ്ഡപം കാണുമ്പോള്‍ എല്ലാവരുടെയും ഓര്മ പഴയ ഒരു തെരഞ്ഞെടുപ്പു കാലത്തേക്ക് പോകും.
കാലമെത്ര കഴിഞ്ഞാലും തെരഞ്ഞെടുപ്പു കാലത്ത് ഏറ്റുമാനൂരിന്റെ ഓര്‍മയിലേക്ക് തിരത്തള്ളല്‍ പോലെ ഇരമ്പി വരുന്ന ദുരന്തത്തിന്റെ 35-ാം വാര്‍ഷിക ദിനത്തിന് ഇനി 54 ദിവസം മാത്രം. തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിടെ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബാബു ചാഴികാടന് ഇടിമിന്നലേറ്റ് മരിച്ചതിന്റെ 35-ാം വാര്‍ഷികദിനം മേയ് 15 നാണ്.
1991ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നു. ലോക്സഭയിലേക്ക് രമേശ് ചെന്നിത്തലയും നിയമസഭയിലേക്ക് ബാബു ചാഴികാടനും യുഡിഎഫ് സ്ഥാനാര്‍ഥികള്‍. മെയ് 15ന് ഇരുവരും സംയുക്ത വാഹനപര്യടനത്തിലാണ്.
ആര്‍പ്പൂക്കര പഞ്ചായത്തിലെ അവസാന സ്വീകരണ സ്ഥലമായ പാറപ്പുറത്തു നിന്നും അതിരമ്പുഴ പഞ്ചായത്തിലേക്ക് പര്യടനം നീങ്ങുമ്പോള്‍ സന്ധ്യയാകുന്നു. അന്തരീക്ഷം പെട്ടെന്ന് മൂടിക്കെട്ടി. മഴക്കാറും കാറ്റുമുണ്ട്. ഏതു നിമിഷവും മഴ പെയ്യാവുന്ന സാഹചര്യം. ഇടിമുഴക്കവുമുണ്ട്.
അമ്പലക്കവല കടന്ന് വാര്യമുട്ടത്ത് എത്തിയപ്പോള്‍ ആകാശത്തു നിന്നും ഒരു തീഗോളം ജീപ്പിലേക്ക് പതിക്കുന്നു. ഉഗ്രശബ്ദവും പ്രദേശമാകെ മിന്നല്‍ വെളിച്ചവും. ഇടിമിന്നല്‍ നേരേ പതിച്ചത് ബാബു ചാഴികാടനു മേലാണെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ കോണ്‍ഗ്രസ് നേതാവും ആര്‍പ്പൂക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ജസ്റ്റിന് ജോസഫ് ഓര്‍മിക്കുന്നു.
ജീപ്പുകളും കാറുകളും സ്കൂട്ടറുകളുമായി ഒട്ടേറെ വാഹനങ്ങള്‍ ഒപ്പമുണ്ടായിരുന്നു. ബാബു ചാഴികാടനൊപ്പം രമേശ് ചെന്നിത്തല മാത്രമാണ് വാഹനത്തില്‍ നിന്നുകൊണ്ട് സഞ്ചരിച്ചിരുന്നത്. ബാബുവിനെക്കാള്‍ ഉയരം കുറവായതുകൊണ്ടു മാത്രമാണ് ചെന്നിത്തലക്ക് മിന്നല്‍ ഏല്‍ക്കാതിരുന്നത്. പെട്ടെന്നു തന്നെ ബാബുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ മരണം സംഭവിച്ചിരുന്നു.
ബ്ലോക്ക് പ്രസിഡന്റ് എം.യു. നാരായണന്, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എല്‍. ജേക്കബ് പുത്തന്‍പുര, ആര്‍പ്പൂക്കര മണ്ഡലം പ്രസിഡന്റ് തങ്കച്ചന് പയ്യനാടന്‍, ഇ.സി. ജോയി ഇല്ലിച്ചിറ തുടങ്ങിയ നേതാക്കളും തുറന്ന വാഹനത്തിനു തൊട്ടടുത്തായുള്ള വാഹനങ്ങളില്‍ ഉണ്ടായിരുന്നു.
യൂത്ത്ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന ബാബു ചാഴികാടന് ഏറെ പ്രതീക്ഷയുള്ള നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം യുഡിഎഫിനും കേരളാ കോണ്‍ഗ്രസിനും ഏല്പിച്ച ആഘാതം കനത്തതാണ്.
ബാബു ചാഴികാടന് ഇടിമിന്നലേറ്റു വീണ വാര്യമുട്ടത്ത് കേരള കോണ്‍ഗ്രസ് സ്മൃതിമണ്ഡപം നിര്‍മിച്ചിട്ടുണ്ട്. ഇവിടെ എല്ലാ വര്‍ഷവും മേയ് 15ന് കേരളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടികളും നടത്തുന്നുണ്ട്.
ബാബു ചാഴികാടന്റെ വിയോഗത്തിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്റെ സഹോദരന് തോമസ് ചാഴികാടന് മത്സരിക്കുന്നതും വിജയിക്കുന്നതും. അദ്ദേഹത്തിന്റെ സഹോദരപുത്രനായ സിറിയക് ചാഴികാടന് ഇത്തവണ തൊടുപുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ്.
Kerala
തിരുവനന്തപുരം: കേരള ജനത ഭരണമാറ്റത്തിനായി കാത്തിരിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കഴിഞ്ഞ പത്തുവർഷക്കാലമായി കേരള ജനതയനുഭവിക്കുന്ന ദുരിതങ്ങൾക്കും ദുഃഖങ്ങൾക്കും ശാശ്വത പരിഹാരത്തിനായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യമുന്നണിക്ക് അനുകൂലമായി വിധിയെഴുത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യജനാധിപത്യ മുന്നണി ഒരു തരംഗമായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. വികസിത സംസ്ഥാനമായി കേരളം മാറ്റുന്നതിന് മുന്തിയ പരിഗണന നല്‍കും. അതാണ് ടീം യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
യുഡിഎഫ് വാമനപുരം നിയോജക മണ്ഡലം സ്ഥാനാർഥി സുധീർ ഷാ പാലോടിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ. കെപിസിസി വൈസ് പ്രസിഡന്റ് പാലോട് രവി, കല്ലറ അനിൽകുമാർ, രമണി പി. നായർ, ആനാട് ജയൻ, ഇടവം ഖാലിദ്, നിസാർ മുഹമ്മദ് സുൽഫി, അഡ്വ. മുജീബ്, ആനാട് ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികാ സമർപ്പണം തിങ്കളാഴ്ച അവസാനിക്കും. പ്രമുഖ മുന്നണി സ്ഥാനാർഥികൾ കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആറു പ്രവർത്തി ദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പിക്കാനായി സ്ഥാനാർഥികൾക്ക് ലഭിച്ചത്.
ചൊവ്വാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. കൂടാതെ വോട്ടർപട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതിയും നാളെയാണ്.
അവധി ദിനമായ ഇന്ന് പരമാവധി സ്ഥലങ്ങളിൽ പ്രചാരണ പരിപാടികളുമായി സജീവമാകാനാണ് സ്ഥാനാര്‍ഥികള്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം സെന്‍ട്രൽ മണ്ഡലത്തിലും മലപ്പുറത്തുമടക്കം പലയിടത്തും ശനിയാഴ്ചയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയുടെ ചുമതലയുള്ള പൊതുനിരീക്ഷകരെയും പോലീസ് നിരീക്ഷകനെയും പൊതുജനങ്ങൾക്ക് നേരിൽ കാണാം. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, കഴക്കൂട്ടം മണ്ഡലങ്ങളുടെ ചുമതലയുള്ള ആഷിഷ് ജോഷിയെ രാവിലെ 10.30 മുതൽ 11.30 വരെ വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സന്ദർശിക്കാം. ഫോൺ 8848313957.
നെടുമങ്ങാട്, വാമനപുരം, അരുവിക്കര മണ്ഡലങ്ങളുടെ ചുമതലയുള്ള പാട്ടീൽ യാലഗൗഡ ശിവാന ഗൗഡയെ രാവിലെ 11 മുതൽ 12 വരെ സിവിൽ സ്റ്റേഷനിലെ അഞ്ചാം നിലയിലുള്ള ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസിൽ സന്ദർശിക്കാവുന്നതാണ്. ഫോൺ 8590635787.
വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, കോവളം മണ്ഡലങ്ങളുടെ ചുമതലയുള്ള രവി കുമാർ അറോറയെ കോവളം ഗസ്റ്റ് ഹൗസിൽ രാവിലെ 10 മുതൽ 11 വരെ കാണാവുന്നതാണ്. ഫോൺ 8848622045.
പാറശാല, കാട്ടാക്കട, നെയ്യാറ്റിൻകര മണ്ഡലങ്ങളുടെ ചുമതലയുള്ള ഗോപാൽ മീണയെ കോവളം ഗസ്റ്റ് ഹൗസിൽ രാവിലെ ഒമ്പതു മുതൽ 10 വരെ സന്ദർശിക്കാം. ഫോൺ 8075983221. ജില്ലയുടെ ചുമതലയുള്ള പോലീസ് നിരീക്ഷകൻ സ്വപ്നിൽ മാംഗെയിനെ തൈക്കാട് ഗസ്റ്റ് ഹൗസിൽ 203ാം നമ്പർ ഓഫീസ് മുറിയിൽ ഞായറാഴ്ചയൊഴികെ രാവിലെ 11 മുതൽ 12 വരെ സന്ദർശിക്കാം. ഫോൺ 7306397129.
Kerala
കോട്ടയം: അവസാന നിമിഷം ഏറ്റുമാനൂര്‍ സീറ്റ് നിഷേധിക്കപ്പെട്ട കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കന് കടുത്ത അതൃപ്തിയില്‍. ഒരു ലക്ഷത്തോളം ഫ്ളക്സും പോസ്റ്ററുമാണ് പാഴയത്. കോട്ടയം ചന്തക്കലയിലുള്ള പ്രിന്റിംഗ് ഹൗസിലാണ് ജോസഫ് വാഴയ്ക്കന്റെ പോസ്റ്ററുകളും ഫ്ളക്സും കൂട്ടിയിട്ടിരിക്കുന്നത്. നല്ല നാടിനായി നമ്മളിലൊരാള്‍ എന്ന ടാഗ് ലൈനോടെ ജോസഫ് വാഴയ്ക്കനെ വിജയിപ്പിക്കുക എന്നാണ് പോസ്റ്റര്‍. വാഴയ്ക്കന്റെ ചിരിക്കുന്ന മനോഹരമായ ചിത്രവുമുണ്ട്.
അവസാന നിമിഷം വരെ ഏറ്റുമാനൂരില്‍ തന്റെ ഒറ്റപേരായിരുന്നു ഉണ്ടായിരുന്നതെന്നും നേരം പുലര്‍ന്നപ്പോള്‍ പേര് വെട്ടിപ്പോയെന്നും വാഴയ്ക്കന് പറഞ്ഞു. ഒറ്റപ്പേര് വന്നതിനാല്‍ മാറ്റം സാധ്യതയില്ലാത്തതിനാല്‍ പ്രചാരണം തുടങ്ങിയിരുന്നു. പോസ്റ്ററുകളും ബാനറുകളും അടിക്കാന്‍ തുടങ്ങി. റോഡ് ഷോയും അറേഞ്ച് ചെയ്തിരുന്നു. സമയക്കുറവ് ഉളളതിനാലാണ് എല്ലാം പെട്ടന്ന് ചെയ്തത്. എന്നാല്‍, അവസാന നിമിഷം പേരു വെട്ടിമാറ്റുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
സീറ്റ് കിട്ടിയില്ലെന്ന് ഓര്‍ത്തു പ്രചാരണത്തിനിറങ്ങാതിരിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എനിക്ക് അമ്മയാണ്. നല്ല ഒരു പ്രവര്‍ത്തകനായി യുഡിഎഫിനായി പ്രവര്‍ത്തിക്കും. ഞാന്‍ ഇടുക്കി ജില്ലയിലെ മണ്ഡലങ്ങള്‍, മൂവാറ്റുപുഴ, കോതമംഗലം എന്നീ സീറ്റുകളാണ് നോക്കിയത്. എന്നാല്‍, പാര്‍ട്ടി എന്നോട് ഏറ്റുമാനൂരില്‍ മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വാസവനെതിരെ ശക്തമായ മത്സരത്തിലൂടെ സീറ്റ് പിടിക്കുകയായിരുന്നു ലക്ഷ്യം.
അതനുസരിച്ചാണ് ഞാന്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രമുഖ വ്യക്തികളെ നേരില്‍ കണ്ടു പിന്തുണ തേടിയിരുന്നു. യുഡിഎഫ് നേതൃയോഗവും ചേര്‍ന്നിരുന്നു. എന്നാല്‍, അവസാന നിമിഷം പേരു വെട്ടിമാറ്റിയതു വലിയ ബുദ്ധിമുട്ടും വിഷമവും ഉണ്ടാക്കിയതായും ജോസഫ് വാഴയ്ക്കന് ദീപിക ഒാൺലൈനിനോടു പറഞ്ഞു.
Kerala
കൊച്ചി: രമേശ് പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകുമെന്ന് നടന് ആസിഫ് അലി. പിഷാരടിയുടെ സ്ഥാനാര്‍ഥിത്വം വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. തെരഞ്ഞടുപ്പ് പ്രചാരണത്തിനായി നിരവധി പേര് തന്നെ വിളിക്കുന്നുണ്ടെന്നും ആസിഫ് അലി കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഈദ് ഗാഹില്‍ പങ്കെടുത്ത ശേഷം നടന് മാധ്യമങ്ങളോട് പ്രതികരിച്ചു.
പിഷാരടിയെ ഒരുപാട് നാളായിട്ട് അറിയാം. വളരെ നന്നായി സംസാരിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്റ്റാന്‍ഡിനെ കുറിച്ചും നന്നായിട്ട് അറിയാം. പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകും. പിഷാരടിയുടെ സ്ഥാനാര്‍ഥിത്വം വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. വളരെ സീരിയസ് ആയ, വളരെ പക്വതയോടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് പിഷാരടി ഉന്നം വയ്ക്കുന്നതെന്ന് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒത്തിരി പേര് വിളിക്കുന്നുണ്ട്. ഒത്തിരി പ്രിയപ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. വളരെ ആകാംക്ഷ തരുന്നൊരു തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്റെ സഹപ്രവര്‍ത്തകര്‍ ആയതിനാല്‍ എല്ലാവരുടെയും കൂടെ പ്രചാരണത്തിന് നില്‍ക്കണമെന്നുണ്ട്. രാഷ്ട്രീയത്തേക്കാള്‍ ഉപരി ആളുകളുടെ സ്വഭാവം നോക്കിയാണ് ഇത്രയും നാളും പിന്തുണയ്ക്കാനും പ്രചാരണത്തിനും പോയത്.
എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള ആളുകള്‍ക്കായി പ്രചാരണത്തിന് പോകണമെന്നാണ് ആഗ്രഹമെന്നും ആസിഫ് അലി പറഞ്ഞു. എറണാകുളത്ത് ഷൂട്ടിംഗ് നടക്കുന്നതിനാലാണ് ആസിഫ് അലി ഇത്തവണ കൊച്ചിയില്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രിയും ദേശീയ നേതാക്കളുമടക്കം വൻ നിരയെത്തുമെന്ന് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രണ്ട് തവണ പ്രചാരണത്തിനെത്തുമ്പോൾ ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മൂന്ന് തവണ എത്തും.
സ്ഥാനാർഥികളുടെ പത്രികാ സമർപ്പണത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എത്തുമ്പോൾ കാസർഗോട്ട് ഡൽഹി മുഖ്യമന്ത്രിയും കണ്ണൂരില്‍ മണിപ്പുർ മുഖ്യമന്ത്രിയും കൊല്ലത്തും കാഞ്ഞിരപ്പള്ളിയിലും ഗോവ മുഖ്യമന്ത്രിയും എത്തും.
ഇതുവരെ രണ്ടു ഘട്ടങ്ങളിലായി 86 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. മൂന്നാം പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. തിരുവനന്തപുരം സെൻട്രൽ, മാവേലിക്കര അടക്കം പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്.